Sunday, March 13, 2011

ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്


ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്

ഒരു സംസ്ഥാന ഗവർണ്മെന്റിന് ഒരുപാട് പരിമിതികളുണ്ട്.പ്രത്യേകിച്ചും കേന്ദ്രം ഭരിക്കുന്ന മുന്നണി സംസ്ഥാനം ഭരിക്കുന്ന മുന്നണിയ്ക്ക് അനുകൂലമായ മുന്നണിയല്ലെങ്കിൽ. അധികാരത്തിന്റെ കാര്യത്തിലും സംസ്ഥാനത്തിന് അതിന്റേതായ പരിമിതികൾ ഉണ്ട്. എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി തീരുമാനിച്ച് നടപ്പിലാ‍ക്കാനാകില്ല. ഈ പരിമിതികൾ എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നതിനാൽ നൂറുശതമാനം സംതൃപ്തിയോടെ ഭരിക്കാനോ വിജയിക്കാനോ ഒരു സംസ്ഥാന ഭരണകൂടത്തിന് കഴിയില്ല.

ഒരു സംസ്ഥാന ഭരണകൂടത്തിന് പരമാവധി പോയാൽ ഒരു തൊണ്ണൂറു ശതമാനം വിജയം കൈവരിക്കാൻ കഴിയും. അതിനെ സമ്പൂർണ്ണ വിജയമായിത്തന്നെ കണക്കാക്കാം. കാരണം അതിനപ്പുറം പോകാൻ കഴിയില്ലല്ലോ. എന്നാൽ ഒരു അറുപത് ശതമാനത്തിനു മേൽ മാർക്ക് നേടാൻ ഒരു സംസ്ഥാന സർക്കാരിന് കഴിഞ്ഞാൽ ആ ഗവർണ്മെന്റിനു ഗൂഡ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അറുപതിനു മുകളിൽ മാർക്ക് വാങ്ങുന്ന ഒരു ഗവർണ്മെന്റിനെ നയിക്കുന്ന മുന്നണിയ്ക്ക് തുടർന്നു ഭരണം നേടാൻ അർഹയുണ്ടായിരിക്കും. ആ അർഹത അംഗീകരിക്കേണ്ടത് വോട്ടർമാരാണ്.

അപ്പോൾ കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർന്നും അധികാരത്തിൽ വരേണ്ടത് വികസന മുന്നേറ്റത്തിന് അനിവാര്യമാണ്. നിഷ്പക്ഷതയുടെ മൂടുപടം അണിഞ്ഞവർ പോലും ഈ ഗവർണ്മെന്റിന് എഴുപത് മാർക്കിന് മുകളിൽ നൽകുന്നുണ്ട് എന്നിരിക്കെ ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ തൊണ്ണൂറുശതമാനം വിജയകരമായ വികസന മുന്നേറ്റത്തിന് അത് സഹായമരമാകും എന്നതിൽ സംശയമില്ല.

ഇടതുപക്ഷ അനുകൂലികൾ ഈ ഗവർണ്മെന്റിന് എൺപത് ശതമാനം റേറ്റിംഗ് നൽകുന്നുണ്ട്. അത് ഒരു അവകാശവാദമായി കരുതിയാലും നിഷ്പക്ഷരും ഇടതുപക്ഷ വിരുദ്ധരും നൽകുന്ന എഴുപത് ശതമാനം റേറ്റിംഗിനെ ആർക്കും നിഷേധിക്കാനാകില്ല. നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം കാഴ്ചവച്ചിട്ടുള്ളത്.

No comments: