Thursday, June 24, 2010

റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ....

റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ.....

റോഡരികിൽ പൊതു യോഗങ്ങൾ നടത്തരുതെന്ന് ബഹുമാനപ്പെട്ട ഹിക്കോടതി വിധി! അങ്ങനെ ഒരു ജനാധിപത്യാവകാശം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. പെരുകി വരുന്ന റോഡപകടങ്ങളാണത്രേ ഇത്തരം ഒരു വിധിക്കുള്ള പ്രേരണകളിൽ ഒന്ന്. ഇതു കേട്ടാൽ തോന്നും എന്നും ഇവിടെ റോഡിൽ പൊതുയോഗങ്ങളാണെന്ന്. കാരണം റോഡപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. ഇതൊക്കെ റോഡരികിൽ പൊതുയോഗങ്ങൾ നടക്കുന്നതുകൊണ്ടാണോ?

പൊതു യോഗങ്ങൾ മൈതാനങ്ങളിൽ ഒതുക്കണമെന്നാണു കോടതി നിർദ്ദേശം. കൊള്ളാം! പണ്ടും വലിയ പൊതു സമ്മേളനങ്ങളൊക്കെ വലിയ മൈതാനങ്ങളിൽ വച്ചു തന്നെയാണു നടത്തിയിരുന്നത്. ഇന്നും അങ്ങനെ തന്നെ. എന്നാൽ ചെറു യോഗങ്ങളൊക്കെ റോഡരികിലാണ് നടത്തി വരുന്നത്. റോഡരികെന്നു പറയുമ്പോൾ നാലാളു കൂടുന്ന ഏതെങ്കിലും ഒരു ജംഗ്ഷനിലെ റോഡരികിലാണ് സാധാരണ പൊതു യോഗങ്ങൾ നടക്കാറ്. ഇത് യോഗത്തിൽ പറയുന്ന കാര്യങ്ങൾ നാലാളു കാണാനും കേൾക്കാനുമാണു നടത്തുന്നത്. ഒഴിഞ്ഞ മൈതാനിയിൽ കൊണ്ടുവച്ച് എല്ലാ യോഗങ്ങളും നടത്തിയിട്ട് എന്തു കാര്യം?

രാഷ്ട്രീയ പാർട്ടികളാണ് പ്രധാനമായും ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പൊതു യോഗങ്ങൾ നടത്താറ്. അവയെ ഇല്ലാതാക്കുകയെന്നതു തന്നെയാണ് വിധി ശരിക്കും ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയാവകാശങ്ങളുടെ നിഷേധമാ‍ണിത്. ഇത് ഭരണ ഘടനാ ലംഘനമാണ്. ഒരു സമര രൂപമായ ബന്ദ് മുമ്പേ നിരോധിച്ചു. കലായങ്ങളിലെ രാഷ്ട്രീയം നിരോധിച്ചതിനു തുല്യമായ നിബന്ധനകൾ ഇതിനകം നിലവിൽ വന്നുകഴിഞ്ഞു. തന്മൂലം കലാലയങ്ങൾ അരാജകത്വത്തിലേയ്ക്ക് നീങ്ങുന്നു.

ഇപ്പോളിതാ പൊതു യോഗങ്ങൾ നടത്താനുള്ള അവകാശവും എടുത്തു കളഞ്ഞിരിക്കുന്നു. ഇതിനു പിന്നിൽ അരാഷ്ട്രീയ വാദമാണ്. ഏതോ അരാഷ്ട്രീയ വാദികളായിരിക്കണം ഇങ്ങനെ ഒരു വിധി വരാൻ കാരണമായ ഹർജി നൽകിയിട്ടുണ്ടാകുക. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി സമ്മേളിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനും ഒക്കെയുള്ള അവകാശമുണ്ട്. അവയുടെ നിഷേധമാണ് വിധി. ഇത് ജനാധിപത്യ ധ്വംസനമല്ലാതെ മറ്റൊന്നുമല്ല.

ജനങ്ങളിൽ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രബുദ്ധത ഉണ്ടാക്കിക്കൊടുക്കുന്നതിൽ കവലയോഗങ്ങൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. അതൊക്കെ റോഡിന്റെ ഒരു ഓരം പറ്റി നടത്തിയതുകൊണ്ട് ഒരാകാശവും ഇതുവരെ ഇടിഞ്ഞു വീണിട്ടില്ല. ഇതൊന്നുമില്ലെങ്കിൽ എന്തു ജനധിപത്യം? ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഏതെങ്കിലും വ്യക്തിക്കോ ഏതാനും വ്യക്തികൾക്കോ ഉണ്ടായ ഒറ്റപ്പെട്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു നൽകുന്ന ആവലാതിയിന്മേൽ ഇത്തരം വിധി നൽകി ജനാധിപത്യത്തെ മൊത്തത്തിൽ ദുർബലപ്പെടുത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തിലെ ബഹുമാനപ്പെട്ട കോടതികൾക്ക് ചേർന്നതല്ല.

ആശയപ്രകാശനത്തിനുള്ള അവകാശം നിഷേധിക്കുന്ന വിധിക്കെതിരെ ഡി.വൈ.എഫ്. ഐയുടെ പ്രതികരണം വന്നിട്ടുണ്ട്. ഇനി മറ്റു സംഘടനകളും വിധിയിൽ ഒളിഞ്ഞിരിക്കുന്ന നഗ്നമായ ജനാധിപത്യ ധ്വംസനത്തിനെതിരെ രംഗത്തു വരേണ്ടതാണ്. വിധി നിലനിന്നാൽ ഇനി ഒരു കാൽനട ജാഥ പോലും നടത്താൻ കഴിയില്ല. കാൽനടജാഥകൾ നടത്തുന്നത് സാധാരണ പൊതു വഴികളിലൂടെയാണ്. (നാളെ ഇതും നിഷേധിച്ചുകൊണ്ട് കോടതി വിധി വന്നേക്കാം). കാൽനടജാഥകൾ ചുമ്മാ അങ്ങു പോകുന്നവയല്ല. ഇടയ്ക്ക് ആളുകൂടുന്ന ജംഗ്ഷനുകളിൽ സ്വീകരണങ്ങളുണ്ടാകും. ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പ്രസംഗങ്ങളുണ്ടാകും.

ആശയ പ്രചരണം അവരവരുടെ വീട്ടിൽ കതകടച്ചിരുന്ന് നടത്തേണ്ട ഒന്നല്ല. സമരങ്ങൾ അവരവരുടെ വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് നടത്താവുന്നവയല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് ജനാധിപത്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തി വരുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പും രാഷ്ട്രീയ പ്രവർത്തനവും സമരവും ഒക്കെ നടത്തിയിരുന്നത് തെരുവുകളിൽതന്നെയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യമായ പങ്ക് വഹിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. രാഷ്ട്രീയ പാർട്ടികളുടെ സമാധന പരമയ ഏതു പ്രവർത്തനങ്ങൾക്കും തടയിടുന്നത് ജനാധിപത്ത്യവിരുദ്ധമാണ്.

(അറിഞ്ഞുടൻ ഉറക്കപ്പിരാന്തിലിരുന്ന് എഴുതിയതാണ്. പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടേക്കും)

അനുബന്ധം:

പോസ്റ്റിനു് ആദ്യം കമന്റു നൽകിയ ജയപ്രകാശിന്റെ വരികളും അതിനുള്ള മറുപടിയും കൂടി അനുബന്ധമായി ചേർക്കുന്നു.

Dear Saji,

No civic concious citizen would say that road is also meant for the political parties to show their might. Road is meant for vehicular traffic. Court has upheld and protected our civic rights. Be more civic concious and sensible, Mr. Saji.

Jayaprakash, Maldives.
jayaprakashts@gmail.com

പ്രിയ ജയപ്രകാശ്,

റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങൾക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികിൽ ഒതുക്കി നിർത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്. പോലീസും ഇക്കാര്യത്തിൽ സഹയിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ മുഴുവൻ വിവരദോഷികളാണെന്നു കരുതുന്നതുശരിയല്ല.

വാഹനങ്ങൾ ആൾക്കൂട്ടം കാണുമ്പോൾ ഒന്നു സ്ലോ ചെയ്തു പോകേണ്ടിവരും. അതിപ്പോൾ എവിടെയെങ്കിലും മറ്റുതരത്തിൽ ട്രാഫിക്ക് തടസം ഉണ്ടാകുമ്പോഴും ഒന്നു സ്ലോ ചെയ്യേണ്ടതായോ അല്പം ചവിട്ടേണ്ടതായൊ വരാമല്ലോ. അല്ലാതെ വാഹന അപകടങ്ങൾക്ക് മുഴുവൻ പൊതുയോഗങ്ങളാണ് കാരണമെന്നൊക്കെ നിരീക്ഷിക്കുന്നതി ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടാണ്.

ഇപ്പോൾ പ്രകടനങ്ങൾ നടത്തുന്നത് പബ്ലിക്ക് റോഡിലൂടെയാണല്ലോ നാളെ അതുംകൂടി വിലക്കിയാൽ എവിടെ പ്രകടനം നടത്തും. അവനവന്റെ വീട്ടു വളപ്പിലോ? സുഹൃത്തേ ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭവികമാണ്. ഇതൊന്നും കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണു നല്ലത്!

നാലാമത് വന്ന അനോണിമസ് കമന്റു കൂടി അനുബന്ധമായി താഴെ ചേർക്കുന്നു:

ഹൈക്കോടതി വിധി, റോഡരികിൽ പൊതുയോഗങ്ങളും മറും നിരോധിച്ചു കൊണ്ടുള്ള വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷെ ഒരു സംശയം, രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗം മാത്രമല്ലല്ലൊ പ്രശ്നം. റോഡരികിലല്ല നടുറോടിൽ പോലും ആനയും അമ്പാരിയും എഴുന്നുള്ളിച്ച് ഉൽസവം നടത്തുന്നത്, റോഡ് ബ്ളോക്ക് ചെയ്ത് പള്ളികളിൽ പരിപാടി നടത്തുന്നത് നിരോധിക്കുമോ?

എന്തോക്കെയായാലും രാഷ്ട്രീയ പാർട്ടികൾ മനുഷ്യന് ആത്യന്തികമായി ഗുണമേ ചെയ്യൂ ചെയ്തിട്ടുള്ളു. എന്നാൽ മതങ്ങൾ എന്നും മനുഷ്യനെ പിന്നോക്കം വലിച്ചിട്ടേയുള്ളു. നോക്കൂ കോടതി പുരോഗമനത്തെ തടയുന്നതു കണ്ടോ, എത്ര ലാഘവത്തോടെയുമാണത് ചെയ്യുന്നതെന്നും കണ്ടോ

Friday, February 26, 2010

യു.കലാനാഥൻ മാസ്റ്ററെ സി.പി.എം -ൽ തിരിച്ചെടുക്കണം

യു. കലാനാഥൻ മാസ്റ്ററെ സി.പി. ഐ (എം)-ൽ തിരിച്ചെടുക്കണം

2010 ഫെബ്രുവരി 28 തീയതിവച്ച് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേരള യുക്തിവാദിസംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ വെളിച്ചത്തിൽ എഴുതുന്നതാണ് ഈ കുറിപ്പ്.

വർഷങ്ങൾക്കു മുമ്പ് മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തെ ചൊല്ലി സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററെ പാർട്ടിയിൽ തിരിച്ചെടുക്കണം. ഇതിന് സ. പിണറായി വിജയൻ മുൻ കൈ എടുക്കണം. തീർച്ചയായും സഖാവ് പിണറായിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. വി.എസിനും ഇക്കാര്യത്തിൽ കടമയുണ്ട്. മത വിശ്വാസികൾക്ക്പോലും പാർട്ടിയിൽ അംഗമാകാമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് മതമില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുന്നത് ശരിയല്ല.

തന്റെമേൽ പാർട്ടി നടപടിയെടുത്തിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സി.പി.എമ്മി നോടുള്ള അചഞ്ചലമായ കൂറ് നിലനിർത്തി പോരുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കലാനാഥനെ പാർട്ടി അംഗത്വത്തിനു പുറത്തുനിർത്തുന്നത് അദ്ദേഹത്തോട് കാട്ടുന്ന അനാദരവാണെന്ന് നാളെ ചരിത്രം വിലയിരുത്തും. കലാനാഥൻ പാർട്ടിയിൽ നിന്നും പുറത്തു പോകാനുണ്ടായ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ സാഹചര്യം. കലാ‍നാഥനെ പോലെ ഒരാളെ തിരിച്ചെടുക്കുന്നതിൽ പാർട്ടി ആരെയും ഭയക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ പാർട്ടി, ആരെ എന്തിനെ ഭയക്കണം?

പാർട്ടി വിശ്വസിച്ച് കൊണ്ടുവന്ന പലരും അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ് എതിർപക്ഷങ്ങളിലേക്ക് കൂറു മാറുമ്പോഴും ഒന്നും നേടാൻ വേണ്ടി എങ്ങോട്ടും ചാഞ്ചാടാതെ നിന്ന കലാനാഥൻ മാസ്റ്ററെ യുക്തിവാദി ആയി പോയതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിച്ചു നിർത്തുന്നത് തീരെ ശരിയല്ല. അല്ലെങ്കിൽതന്നെ പാർട്ടിക്കുള്ളിൽ നിൽക്കുന്ന നല്ലൊരു പങ്ക് നേതാക്കളും പ്രവർത്തകരും യുക്തിവാദിസംഘം പ്രവർത്തകർ അല്ലെങ്കിലും സത്യത്തിൽ തികഞ്ഞ യുക്തിവാദികൾ തന്നെയാണ് എന്നതല്ലേ സത്യം?

കൂടാതെ പാർട്ടിയിൽ അംഗത്വവും ചുമതലകളും ഉള്ള എത്രയോ പേർ യുക്തിവാദി സംഘത്തിലും പ്രവർത്തിക്കുന്നു. പിന്നെ അതിന്റെ സംസ്ഥാന പ്രെസിഡന്റിനെ എന്തിനു പാർട്ടിയിൽ നിന്നും പുറത്ത് നിർത്തുന്നു? യുക്തിവാദി സംഘം മതങ്ങളെയും മത സംഘടനകളെയും കാൾ നീചമാണോ?

പാർട്ടിക്ക് നേരിട്ട് നടത്താൻ കഴിയാത്ത പല കാമ്പെയിനുകളും ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ഒരു പ്രസ്ഥാനമല്ലേ യുക്തിവാദി സംഘം? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഭൂരിപക്ഷം മതവിശ്വാസികൾ ജീവിക്കുന്ന സമൂഹത്തിൽ പാർട്ടിക്കുള്ള പരിമിതികൾ കുറച്ചെങ്കിലും പരിഹരിക്കാൻ സഹായിക്കുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തെ ദോഷൈകദൃഷ്ടിയോടെ നോക്കി കാണുന്നത് ശരിയാണോ?

നോക്കൂ, ബംഗാളിൽ ജ്യോതി ബാസു അടക്കമുള്ള നേതാക്കൾ അവരുടെ കണ്ണുകൾ ദാനം ചെയ്യുകയും മൃതുദേഹങ്ങൾ മെഡിക്കൽ പഠനത്തിനു വിട്ടു കൊടുക്കുകയും ചെയ്തു. യുക്തിവാദികളും ഇതൊക്കെ തന്നെയല്ലേ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അല്പം ആദർശപരമാ‍യ ദുശാഠ്യങ്ങൾ ചില യുക്തിവാദികളിൽ ഉണ്ടായിരിക്കാം. പക്ഷെ ആ ദുശാഠ്യത്തിനുപിന്നിൽ ഉള്ളത് ആശയപരമായ ഒരു ആത്മാർത്ഥതയാണെന്ന സത്യം നമുക്ക് അംഗീകരിച്ചുകൂടെ?

ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പല കൊടിയ അന്ധവിശ്വാസങ്ങൾ പോലും വച്ചു പുലർത്തുന്ന എത്രയെങ്കിലും ആളുകൾ സി.പി.എം അംഗങ്ങളും നേതാക്കളും പ്രവർത്തകരും ആയിരിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന അതിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ പോലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കലാനാഥൻ മാഷിനെ പോലുൽളളവർ പാർട്ടിയിൽ അംഗത്വമില്ലാത്തതിൽ മനം നൊന്തു കഴിയുന്നത്.

നേരിയ ചില അഭിപ്രായ വ്യത്യാസങ്ങളുടെയും അന്നത്തെ ചില രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെയും സമ്മർദ്ദം കൊണ്ടായിരിക്കണം പതിറ്റാണ്ടുകൾക്ക് മുമ്പ് കലാനാഥനു മേൽ പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്. അത് തിരുത്താൻ പാർട്ടിക്കും പാർട്ടിയോട് പൊരുത്തപ്പെടാൻ കലാനാഥനും സമയം അതിക്രമിച്ചിരിക്കുന്നു. കലാനാഥൻ അന്ന് പാർട്ടിയിൽ നിന്ന് പുറത്തു പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഡൽഹിയിലോ തിരുവനന്തപുരത്തോ എ.കെ. ജി സെന്ററുകളിലോ അതുമല്ലെങ്കിൽ പാർട്ടിയുടേ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ പ്രധാനപ്പെട്ട ചുമതലയിൽ ഇരുന്നു കൊണ്ട് വിലപ്പെട്ട സേവനങ്ങൾ പാർട്ടിക്ക് നൽകുമായിരുന്നു.

യുക്തിവാദി സംഘത്തിനുള്ളിൽ പവനനും കലാനാഥനും ചിലപ്പോഴൊക്കെ ചർച്ചകളിലും ഡിബേറ്റുകളിലും മറ്റും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കോഴിക്കോട്ട് യുക്തിവാദി സംഘം സമ്മേളനം നടക്കുമ്പോൾ പ്രതിനിധികളുടെ ചർച്ചയിൽ ചില പ്രതിനിധികൾ അതിരുവിട്ട് സംഘം ഭാരവാഹിയായ കലനാഥൻ മാസ്റ്ററെ വിമർശിച്ചപ്പോൾ പവനൻ സാർ രോഷത്തോടെ ചാടിയെഴുന്നേറ്റ് ആ പ്രതിനിധികളെ ശാസിച്ചത് ഈയുള്ളവൻ ഓർക്കുന്നു.

അന്ന് പവനൻ പറഞ്ഞത് യുക്തിവാദി സംഘം ഉപേക്ഷിച്ച് പാർട്ടിയിൽ നിന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ഉന്നതമായ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഈ ദുർബലമായ പ്രസ്ഥാനം കൊണ്ടു നടക്കുന്ന കലാനാഥനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ്. പവനൻ അത് അല്പം കടുപ്പിച്ച് തന്നെ പറയുകയുണ്ടായി. യുക്തിവാദി സംഘത്തിന് കലാനാഥനോടുള്ള കടപ്പാട് പവനന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പവനസാർ അന്നു പറഞ്ഞതുപോലെ നിശ്ചയമായും പാർട്ടിനേതൃത്വത്തിൽ തിരക്കുള്ളൊരു ചുമതല കലാനാഥൻ മാഷിനു ലഭിക്കുമായിരുന്നു.

എന്തൊക്കെ താൽക്കാലികമായ തിരിച്ചടികൾ ഉണ്ടായാലും തീർച്ചയായും സി.പി.എമ്മിലും അതു നേതൃത്വം കൊടുക്കുന്ന ഇടതുപഷത്തിലും മാത്രമാണ് മാനവികതയിൽ വിശ്വസിക്കുന്ന ആർക്കും പ്രതീക്ഷകൾ ഉള്ളത്. അതുകൊണ്ട് സി.പി.എം കുറച്ചുകൂടി അവസരത്തിനൊത്ത് ഉയരാനും നിലപാടുകളിൽ കുറച്ചുകൂടി ചങ്കൂറ്റം കാണിക്കാനും തയ്യാറാകണം. മതങ്ങളെ ഭയന്ന് പുരോഗമനാശയങ്ങൾ വച്ചു പുലർത്തുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ശത്രുപക്ഷത്തു നിർത്തുന്ന സമീപനം പാർട്ടിക്ക് സ്വീകരിച്ചു കൂട. ഇതൊരു അപേക്ഷയാണ്.

സ.കലാനാഥൻ മാസ്റ്റർ ഇന്നും വിശ്വസിക്കുന്ന സി.പി.ഐ (എം) -ൽ അദ്ദേഹത്തിന് അംഗത്വം നൽകണം. അത് പാർട്ടിയുടെ കടമയാണ്. ഒരു പാർട്ടി അംഗമെന്ന നിലയിൽതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ സായന്തനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം നൽകണം. പ്രത്യേകിച്ചും സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ സേവനങ്ങൾ പാർട്ടിക്ക് ഇനിയും ഒരു മുതൽക്കൂട്ടായിരിക്കും.

മാത്രവുമല്ല മാർക്സിസം അരച്ചു കലക്കി കുടിച്ച ഒരു അടിയുറച്ച മാർക്സിസ്റ്റുകാരനാണ് അദ്ദേഹം. മാനവികതയുടെ മൂർത്തരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഈ നല്ല മനുഷ്യനെ പാർട്ടി അവഗണിച്ച് സ്വയം തെറ്റു തുടരുന്നതെന്തിന്? അതുകൊണ്ട് മാഷിനോട് പാർട്ടി ഉടൻ നീറ്റി ചെയ്യുക. തീർച്ചയായും അതിനുള്ള ആർജ്ജവം സി.പി.ഐ (എം)-നുണ്ട്; ഉണ്ടാകണം!

Tuesday, February 16, 2010

ടാറ്റയുടെ സാമ്രാജ്യം


റ്റാറ്റയുടെ സാമ്രാജ്യം

ആയിരത്തി തൊള്ളയിരത്തി നാല്പത്തിയേഴിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു നമ്മൾ മനസിലാക്കിയിട്ടുണ്ട്. അതില്പിന്നെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായെന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒരു ഭരണഘടനയും അതിൻപ്രകാരം ഒരു ഭരണവ്യവസ്ഥിതിയും നീതിന്യായ വിഭാഗവും മറ്റും പ്രവർത്തിക്കുന്നതായും നമുക്കറിയാം. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും അതിൻപ്രകാരം ഭരണകൂടങ്ങൾ മാ‍റിമാറിവരുന്നതും നമുക്ക് നാളിതുവരെയും അനുഭവമുള്ളതാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇവിടുത്ത പൌരന്മാർ എന്ന നിലയിൽ നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വേറെയും പല കാര്യങ്ങളും നമുക്കറിയാം. എന്നാൽ നമുക്ക് അറിയാവുന്നതിനപ്പുറം നമുക്ക് അറിയാവുന്നവയ്ക്ക് നേർവിപരീതമായ പല കാര്യങ്ങളും ഉണ്ടെന്നും അങ്ങനെ ഒരുപാടറിവുകൾ നമുക്ക് മിസ് ആകുന്നുണ്ടായിരുന്നെന്നും ഉള്ള ചില പുതിയ അറിവുകൾ നമ്മെ തേടിയെത്തുകയാണിപ്പോൾ!

ഇവിടെ വിവരങ്ങൾ അറിയുവാൻ മറ്റേതൊരു രാജ്യത്തെയുമെന്ന പോലെ ഒരുപാട് സൌകര്യങ്ങൾ നമുക്കുമുണ്ട്. മാധ്യമങ്ങളായ മാധ്യമങ്ങൾ. അതും ദൃശ്യവും ശ്രവ്യവും. പത്രങ്ങൾ, ആനുകാലികങ്ങൾ, ചാനലുകളായ ചാനലുകൾ. വിവരസാങ്കേതിക വിദ്യയുടെ പുതുപുത്തൻ ഉറവിടങ്ങൾ. സർക്കാരിന്റെ തന്നെ വിവിധ ബോധന മാർഗ്ഗങ്ങൾ. പാഠപുസ്തകങ്ങൾ..... എല്ലാറ്റിലുമുപരി സർക്കാർ സ്ഥാപങ്ങളിൽ നിന്നും എന്തെങ്കിലും അറിയണമെങ്കിൽ ഇന്ന് വിവരാവകാശനിയമങ്ങൾതന്നെയുണ്ട്. അങ്ങനെ എന്തെന്തെല്ലാം മാർഗ്ഗങ്ങളിലൂടെ നാം എന്തെന്തെല്ലാം അറിഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഇവിടെ സമ്പന്നരും ദരിദ്രരുമുണ്ട്. അതിൽതന്നെ തീരെ ദരിദ്രരും സമ്പന്നരിൽ തന്നെ ഹെക്ടർ കണക്കിനു ഭൂമിയുള്ളവർ ഉണ്ടെന്നും നാം അറിഞ്ഞു വച്ചിട്ടുണ്ട്. ഇങ്ങനെ പലതും പലതും നമുക്കറിയാമായിരുന്നിട്ടും ഇതുവരെ അറിയാതെ പോയ ഒരു പ്രധാ‍ന കാര്യം നാം ഇപ്പോൾ നടുക്കത്തോടെ അറിയുന്നു. അതായത് ഇന്ത്യ എന്ന ഈ സ്വതന്ത്ര രാജ്യത്തിനുള്ളിൽ മറ്റു ചില സ്വതന്ത്ര സാമ്രാജ്യങ്ങൾ ഉണ്ടെന്ന്! സ്വന്തമായി ഭരണവും നീതിയും നിയമവും പോലീസും പട്ടാളവുമുള്ള ( അവരെ ദുഷ്ടബുദ്ധികൾ ഗുണ്ടകൾ എന്നു വിളിക്കും) നികുതി പിരിക്കാൻ ഉദ്യോഗസ്ഥരുമുള്ള സ്വതന്ത്ര സാമ്രാജ്യങ്ങൾ! അങ്ങനെയുള്ള പ്രദേശങ്ങളെ സാധാരണ സ്വതന്ത്ര രാജ്യങ്ങളായാണ് രാഷ്ട്രതന്ത്ര ശാസ്ത്രം പരിഗണിക്കുക. ഇവിടെ നമ്മുടെ ഈ കൊച്ചു കേരളത്തിലെ കിഴക്കൻ മലയിൽ മനോഹരമായ സ്ഥലത്ത് ആരുമറിയാതെ അങ്ങനെ ഒരു സാമ്രാജ്യം നിലനിൽക്കുകയായിരുന്നുവത്രെ! നമ്മുടെ ഭർണകർത്താക്കളും നീതിപീഠങ്ങൾ പോലും പലപ്പോഴും വകവച്ചുകൊടുത്തിട്ടുള്ളതാണത്രേ അവരുടെ ഈ പ്രത്യേക അധികാരം!

പറഞ്ഞത് റ്റാറ്റയുടെ മൂന്നാറിലെ ആ സാമ്രാജ്യത്തെക്കുറിച്ചു തന്നെ. സ്വകാര്യ നിയമങ്ങളും, നിയമപാലകരും, നികുതി പിരിയ്ക്കലും മറ്റും മറ്റുമായി ഒരു കൊച്ചു സ്വതന്ത്ര രാജ്യം പോലെ പ്രവർത്തിക്കുകയായിരുന്നുവത്രേ മൂന്നാർ. ആരും ഇതുവരെ അതറിഞ്ഞില്ലത്രേ! ഒരു സ്വതന്ത്രരാജ്യത്തിനുള്ളിൽ മറ്റൊരു സ്വതന്ത്രസാമ്രാജ്യമോ? സ്വകാര്യവ്യക്തികൾക്ക് ഇത്രയധികം അധികാരാവകാശങ്ങൾ ഭൂമിയുടെ മേൽ ലഭിക്കുന്നതെങ്ങനെ? സ്വത്തും പണവും സമ്പാദിക്കുന്നവർക്ക് നികുതികളിലൂടെയും മറ്റും നിയന്ത്രണങ്ങൾ ഉണ്ടാക്കിയിരിക്കുന്നതു തന്നെ രാജ്യത്തെ മൊത്തം ഭൂമി അളന്നു വാങ്ങി രാജ്യം സ്വകാര്യസ്വത്താക്കാതിരിക്കുവാനാണ്. ഭൂമി ആളുകൾക്ക് വിലയ്ക്കു വാങ്ങുകയും കൈമാറ്റം ചെയ്യുകയും വച്ചനുഭവിക്കുകയും ചെയ്യാമെങ്കിലും എല്ലാ ഭൂമിയും രാഷ്ട്രത്തിന്റെ വകയാണ്.
ഭൂമിയുടെ മേൽ കൈവശ-കൈമാറ്റ അധികാരങ്ങളല്ലാതെ അവയുടെ മേൽ ആത്യന്തികമായ അവകാശം ആർക്കുമില്ല. ഏതു സമയത്തും രാഷ്ട്രത്തിനാവശ്യം വന്നാൽ ആരുടെ ഭൂമിയും കണ്ടുകെട്ടാം. സമ്പൂർണ്ണ മുതലാളിത്ത രാജ്യങ്ങളിൽ പോലും ഭൂമിയുടെ മേൽ ഉള്ള വ്യക്തികളുടെ അവകാശം സ്ഥിരമോ സമ്പൂർണ്ണമോ അല്ല. അനുഭവ കൈമാറ്റ അവകാശങ്ങൾ എന്നു പറഞ്ഞാൽ അത് ഹെക്ടർ കണക്കിനു ഭൂമി വാങ്ങി സാമ്രാജ്യങ്ങൾ സ്ഥാപിക്കാനുള്ള അവകാശമല്ല. എന്നാൽ മൂന്നാറിൽ റ്റാറ്റ സ്ഥാപിച്ചിരിക്കുന്നത് ഒരു കൊച്ചു സ്വതന്ത്ര സാമ്രാജ്യം തന്നെയാണ്. അതിനുള്ള അവകാശം ഇന്ത്യയിൽ ആർക്കുമില്ല. എല്ലാം രാജ്യത്തെ ഭരണകൂടത്തിനും രാഷ്ട്രത്തിനും നിയമങ്ങൾക്കും കീഴിലായിരിക്കണം. ഇപ്പോൾ റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് നാം അറിഞ്ഞു. ഇതു പോലെ നമ്മുടെ രാജ്യത്ത് എത്രയെത്ര കൊച്ചു കൊച്ചു ഭൂസാമ്രാജ്യങ്ങൾ ഉണ്ടായിരിക്കാം. എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രമാണല്ലോ പലരും പലതും അറിയുക.

മൂന്നാറിലെ
റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാൽ പുതിയലക്കം ചിന്തയിലെ ഈ ലേഖനം ഇവിടെ ചെന്ന് ഒന്നു വായിച്ചാൽ മതി.

Saturday, February 13, 2010

പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!

പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!

വേറൊന്നുമില്ല. ഇതു പരീക്ഷാകാലമാണ്. സ്കൂൾ, ട്യൂട്ടോറികൾ, കുട്ടികൾ , രക്ഷകർത്താക്കൾ എല്ലാം പരീക്ഷാ ചൂടിലാണ്. എങ്ങനെയും ഗ്രേഡ് മെച്ചപ്പെടുത്താൻ വേണ്ടി നെട്ടോട്ടമോടുന്ന കുട്ടികൾ. ഇനിയും നിസംഗത കൈവിടാതെ ഇതു പോലെ ഇനി എന്തെല്ലാം നമ്മളു കാണാനിരിയ്ക്കുന്നു എന്നമട്ടിൽ പരീക്ഷയെ വകവയ്ക്കാതെ അടിച്ചു പൊളിയ്ക്കുന്ന വേന്ദ്രന്മാരും വേന്ദ്രത്തികളും ഇല്ലാതില്ല. സധൈര്യം പരീക്ഷ എഴുതുന്നവർ മിക്കവാറും പരീക്ഷകളെ വകവയ്ക്കാത്ത ഈ ഉരുപ്പടികളായിരിയ്ക്കും. പരീക്ഷയ്ക്ക് ബെല്ലടിയ്ക്കുമ്പോൾ കയ്യും കുടഞ്ഞ് ചുണ്ടും കോട്ടി കരഞ്ഞും വിറച്ചും വലിയ പഠിപ്പിസ്റ്റുകളായ കുട്ടികൾ പരീക്ഷാഹാളിലേയ്ക്ക് കടക്കുമ്പോൾ പഠിപ്പിസ്റ്റാകാൻ ആഗ്രഹിക്കാത്ത വീര-വീരത്തികൾ ലാഘവത്തോടെ ആരോടൊക്കെയോ സല്ലപിച്ചുകൊണ്ട് ആർക്കോവേണ്ടി പരീക്ഷാഹാളിലേയ്ക്ക് കയറുന്നു

പ്ലസ്-ടു , എസ്.എസ്.എൽ.സി പരീക്ഷകൾ എല്ലാം ഏതാണ്ട് ഒരുമിച്ചാണു നടക്കുന്നത്. ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളും ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളും ഉത്തരങ്ങളേക്കാൾ വലിയ ചോദ്യങ്ങളുമൊക്കെയായി വരുന്ന ചോദ്യപേപ്പറുകൾ തന്നെ ഒരു തമാശയാണെന്നതിനാലും, പാഠപുസ്തകങ്ങലുമായി അതിനു പറയത്തക്ക ബന്ധമൊന്നും ഉണ്ടാകാനിടയില്ലാത്തതിനാലും വായിൽ തോന്നിയത് എന്തും കടലാസിലേയ്ക്ക് ആവാഹിച്ചു വച്ച് സായൂജ്യമടയാം എന്നത് പതിവു പോലെ ഇത്തവണയും നമ്മുടെ ഈ പരീക്ഷകളുടെ പ്രത്യേകത തന്നെ ആയിരിയ്ക്കും. അതുകൊണ്ടു തന്നെ ഉറക്കമിളച്ചു പഠിക്കുന്നവർ കുറഞ്ഞ ഗ്രേഡിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്ത് വിഡ്ഡികളാകുമ്പോൾ ചോദ്യകർത്താക്കൾക്ക് തന്നെ ഉത്തരം അറിയാത്ത അഥവാ ഉത്തരമുണ്ടോ എന്നറിയാത്ത ചോദ്യങ്ങളെ ചോദ്യമുണ്ടാക്കിയ അദ്ധ്യാപകരുടെ അതേ “മനോനിലയിൽ“ നേരിട്ടുകൊണ്ട് ക്ലാസ്സിൽ കയറാതെ നടന്ന ആന്റി പഠിപ്പിസ്റ്റുകൾ ഉയർന്ന ഗ്രേഡോടെ ജയിച്ച് കയറുന്നത് കണ്ട് സ്കൂളിലെയും ട്യൂട്ടോറികളിലേയും അദ്ധ്യാപകർക്കും തങ്ങളുടേ മക്കളെക്കുറിച്ചുള്ള പ്രതീക്ഷകൾ കൈവിട്ട രക്ഷകർത്താക്കൾക്കും കണ്ണുമിഴിച്ച് നോക്കി നിൽക്കാനേ കഴിയൂ.

എന്തായാലും അസുഖം മൂർച്ഛിച്ച് എങ്ങനെയും ജീവൻ രക്ഷിക്കാൻ വേണ്ടി ആശുപത്രികളിൽനിന്നും ആശുപത്രികളിലെയ്ക്കു നെട്ടോട്ടമൂടുന്ന രോഗികളെ പോലെ ഒരു ട്യൂട്ടോറിയിൽ നിന്നും മറ്റൊരിടത്തെക്കും സ്പെഷ്യൽ ക്ലാസുകളിലേയ്ക്കും നെട്ടോട്ടമോടുന്ന കുട്ടികൾ തളർന്ന് വീട്ടിലെത്തുമ്പോൾ കുറിപ്പടിപ്രകാരം മരുന്നു കഴിപ്പിക്കുവാൻ അതാ ഇരിയ്ക്കുന്നു ഡോർ ടു ഡൊർ വിജ്ഞാന വിതരണക്കാരിൽ ഒരാളായ ഹോം ട്യൂഷൻ മാസ്റ്റർ! ഇങ്ങനെയൊക്കെ പഠിച്ച് എഴുതേണ്ടതരം പരീക്ഷയൊന്നുമല്ല ഇപ്പോൾ നടക്കുന്നതെന്ന് അറിയാവുന്ന രക്ഷിതാക്കൾ തന്നെയാ‍ണ് കുട്ടികളെ ഇത്തരത്തിൽ പീഡിപ്പിയ്ക്കുന്നത്. സ്കൂളിൽ നിന്നും പാരലൽ കോളേജുകളിൽ നിന്നും ആവശ്യത്തിനുള്ള സഹായങ്ങൾ ഒക്കെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. വീട്ടിൽ ചെന്ന് കൂടുതൽ അദ്ധ്വാനിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്ന സ്കൂൾ അദ്ധ്യാപകർ തന്നെ പക്ഷെ കുട്ടികൾക്ക് വലിയ പഠന ഭാരങ്ങളാണ് ഏല്പിച്ചു വിടുന്നത്.

ഇന്ന് പാണ്ടൻ പുസ്തകങ്ങൾ മാത്രം ചുമന്നു കൊണ്ടു പൊയാൽ പോര. കൂറേ ചാർട്ടുകളും അസൈന്മെന്റു പേപ്പറുകളും ചപ്പുചവറുകളുമായി വേച്ചുവേച്ചു നീങ്ങുന്ന കുട്ടികൾ തങ്ങളൂടെ തൊഴിലവസരം നിഷേധിച്ചു കൊണ്ടാണ് ഈ പാ‍ണ്ടങ്ങൾ ചുമന്നു നീങ്ങുന്നതെന്നാണ് ചുമട്ടുതൊഴിലാളി സുഹൃത്തുക്കൾ പിറുപിറുക്കുന്നത്. നോക്കു കൂലിയെ സ. പിണറായിതന്നെ തള്ളിപ്പറഞ്ഞ സ്ഥിതിയ്ക്ക് അതിനും സ്കോപ്പില്ല. ഇനി ഇതയും വലുപ്പവും ഭാരവുമുള്ള പുസ്തകത്തിനുള്ളിൽ എന്താണെന്നു ചോദിച്ചാൽ ചോളി കേ പീച്ചേ ക്യാഹേ ആകും. പദപ്രശ്നങ്ങളെ തോല്പിയ്ക്കുന്ന അവ്യക്തതകളും ദുരൂഹതകളും കുട്ടികളോടുള്ള മുൻ കൂർ മറുചോദ്യങ്ങളും വെല്ലുവിളികളും (ധൈര്യമുണ്ടെങ്കിൽ ഉത്തരം കണ്ടു പിടി എന്ന മട്ടിൽ) മറ്റുമായി അടിച്ചിറക്കുന്ന പുസ്തകങ്ങൾ ഭ്രാന്തു പിടിയ്ക്കുമെന്നു കരുതി അദ്ധ്യാപകർ പേടിച്ചു തുറക്കാറില്ല. പകരം കുട്ടികളെ പരീക്ഷണവസ്തുക്കളാക്കുകയാണ്. രക്ഷിതാക്കളാകട്ടെ പാഠപുസ്തകങ്ങളിൽ ഭ്രാന്തൻ ഉള്ളടക്കങ്ങളാണുള്ളതെന്നറിയാതെ ഉറക്കമിളപ്പിച്ചു വായിപ്പിയ്ക്കുന്നു.

ചോദ്യങ്ങൾ നേരേ ഉത്തരങ്ങൾ ചൊവ്വേ എന്നതല്ല, ചോദ്യങ്ങൾ വളച്ച് ഉത്തരങ്ങൾ കുഴച്ച് എന്നതാണ് നമ്മുടെ ഇപ്പോഴത്തെ പുസ്തകങ്ങളുടെയും പരീക്ഷാ ചോദ്യങ്ങളുടെയും രീതി! ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ ആകോ! എം.എ.ബേബി സഖാവിനെങ്ങാനും സമയമുണ്ടായി സ്കൂൾ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയാൽ ബെറ്റി സഖാവിനു പിന്നെ ബേബി സഖാവിന്റെ മേലിൽ സദാ ഒരു കണ്ണു വേണ്ടിവരും. കാരണം അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ ഇതിന്റെയൊക്കെ ഉത്തരവാദിത്വവും ചുമന്നാണോ താൻ ഇത്രയും കാലം നടന്നതെന്നു വിചാരിച്ച് രാഷ്ട്രീയവും നിരീശ്വരവാദവും മറ്റും ഉപേക്ഷിച്ച് സന്യാസത്തിനു പോയാലും അദ്ഭുതമില്ല.

വിവരമുള്ളവരാരും ഇന്നു വരെ നമ്മുടെ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയിട്ടില്ലാത്തതുകൊണ്ടും മേലിലും വായിക്കാൻ സാദ്ധ്യതകൾ ഇല്ലാത്തതുകൊണ്ടും അതിപ്രകാരംതന്നെ തുടരും.ഗ്രേഡിംഗിനെയോ പുതിയ പാഠ്യപദ്ധതിയൂടെ സോദ്ദേശ്യത്തെയോ തല്ലിപ്പറയുന്നില്ല. സമീപനങ്ങൾ നല്ലതുതന്നെ. പക്ഷെ പാഠപുസ്തകങ്ങൾ അടക്കമുള്ള ഇപ്പോഴത്തെ ഉപാധികളെ വിമർശിക്കാതെ വയ്യ! ഈ പോരായ്മകള്‍ പരിഹരിക്കപ്പെടേണ്ടതാണ് . പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ! പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ!

Tuesday, February 2, 2010

ആദരാഞ്ജലികൾ!

അന്തരിച്ച
പ്രശസ്ത ചലച്ചിത്ര നടൻ
കൊച്ചിൻ ഹനീഫയ്ക്ക്
ആദരാഞ്ജലികൾ!

Sunday, January 17, 2010

ജ്യോതി ബസു അന്തരിച്ചു


കൊല്‍ക്കത്ത ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tuesday, January 12, 2010

വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും

വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിൻ കീഴിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി വിധി. ഇത് ഒരു വിവാദത്തിലേയ്ക്ക് നീങ്ങുകയാണ്. സുപ്രീം കോടതി ഇതിനെതിരെ അപ്പീൽ പോകുമെന്നും പറയുന്നു. ഒരു കീഴ്കോടതി അതിന്റെ തന്നെ പരമോന്നത കോടതിയെ സംബന്ധിച്ച് വിധി പറയുക, അതിനെതിരെ പരമോന്നത കോടതി അപ്പീൽ നൽകുക; ഇത് വളരെ അസാധാരണവും വിചിത്രവുമാണ്. എങ്കിലും ചില ചോദ്യങ്ങൾ ഉയർത്തേണ്ടിയിരിക്കുന്നു.

നമ്മുടെ ജുഡീഷ്യറി നമ്മുടെ ജനാധിപത്യ സംവിധാനത്തിനു പുറത്താണോ ? എക്സെംഷെനുണ്ടോ എന്നത് തന്നെ ചോദ്യം. സുപ്രീം കോടതിവരെ ഉൾപ്പെടുന്ന ജുഡീഷ്യറിയും ഇന്ത്യയുടെ ലിഘിത ഭരണഘടനയ്ക്ക് വിധേയമാണെന്നാണ് നമ്മൾ മനസിലാക്കിയിട്ടുള്ളത്. അതങ്ങനെ തന്നെയാണു താനും. ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാരത്തിലേറുന്ന ഭരണകൂടത്തിനെതിരെ പോലും വിധിന്യായ അധികാരം ജുഡീഷ്യറിക്കു നൽകിയിരിക്കുന്നത് നമ്മുടേ ജനാധിപത്യത്തെ സംരക്ഷ്യ്ക്കുവാനാണ്.

നമ്മുടെ ഭരണഘടനാ നിയമങ്ങളനുസരിച്ച് പോലീസും ജുഡീഷ്യറിയും എല്ലാം ജനാധിപത്യത്തിന്റെ കാവൽ സംവിധാനങ്ങളാണ്. രക്ഷകരാണ്. എന്നുവച്ചാൽ രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഭരണഘടനാപരമായ സംവിധാനങ്ങളിൽ ഒന്നു തന്നെ ജുഡീഷ്യറിയും. രാജ്യത്തെ നിയമങ്ങളെല്ലാം അവർക്കും ബാധകമാണ്. ന്മ്മുടെ ജഡ്ജിമാരും ഇന്ത്യൻ പൌരന്മാരാണ്. ഒരു സാധാരണ ഇന്ത്യൻ പൌരന് ലഭിക്കുന്ന അവകാശങ്ങൾക്ക് ഉപരിയായി സുപ്രീം കോടതി ജഡ്ജിയ്ക്കു പോലും കൂടുതൽ അവകാശങ്ങൾ ഒന്നുമില്ല. ഭരണഘടനാ നിയമങ്ങൾക്കുമുന്നിലും സധാരണ നിയമങ്ങൾക്കുമുന്നിലും ജഡ്ജിമാരടക്കം എല്ലാവരും തുല്യരാണ്.

കോടതി സ്ഥാപനങ്ങളാകട്ടെ മറ്റേതൊരു സർക്കാർ ഓഫീസും പോലെ തന്നെ. പിന്നെങ്ങനെയാണ് വിവരാവകാശ നിയമത്തിൽ നിന്നും സുപ്രീം കോടതിയെയും ജഡ്ജിമാരെയും ഒഴിവാക്കാൻ കഴിയുക. മറ്റു സർക്കാർ ഓഫീസുകളിൽ നിന്നും വിവരങ്ങൾ അറിയാൻ അവകാശം ഉള്ളതുപോലെ തന്നെ സുപ്രീം കോടതി ജഡ്ജിയുടെ ഓഫീസിൽ നിന്നും വിവരങ്ങൾ അറിയാനുള്ള അവകാശം പൌരന്മാർക്കുണ്ട്. മറ്റേതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടതുപോലെ ചീഫ് ജസ്റ്റിസ് അടക്കം ജഡ്ജിമാരും സ്വത്തുവിവരം വെളിപ്പെടുത്തേണ്ടതുതന്നെ.

തന്ത്രപ്രധാനമായ വിവരങ്ങൾ കോടതികളെന്നല്ല ഒരു സർക്കാർ ഓഫീസുകളും വെളിപ്പെടുത്തേണ്ടതില്ലെന്നു വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അടക്കം ഓഫീസിൽ നിന്ന് പൌരന്മാർ വിവരങ്ങൾ അറിയുന്നതിൽ എന്താണു തെറ്റ്? പൌരന്മാരുടെ അവകാശങ്ങളെ കോടതി തന്നെ നിഷേധിക്കുന്നതിനു തുല്യമല്ലേ അത്?

ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്നും വിധിന്യായവുമായി ബന്ധപ്പെട്ട രേഖകൾ മാത്രമല്ലല്ലോ പൌരന്മാർക്ക് അറിയാനുണ്ടാവുക! ഓഫീസ് സംബന്ധമായി മറ്റു പല വിവരങ്ങളും അറിയാനുണ്ടായിക്കൂടെ? ഡൽഹി ഹൈക്കോടതി വിധിയിൽ പറയുന്നതാകട്ടെ നിയമനം, ജസ്റ്റിസിന്റെ സ്വത്തുവിവരം എന്നിവ വെളിപ്പെടുത്തണമെന്നാണ്. അതിൽ എന്താണപകടം? മാത്രവുമല്ല ഒരു ഓഫീസ് പ്രവർത്തനം തന്നെയാണല്ലോ ചീഫ് ജസ്റ്റിസിന്റെ ആസ്ഥാനത്തും നടക്കുന്നത്. അപ്പോൾപിന്നെ ഈ കോടതി ഓഫീസിലെ വിവരങ്ങൾ പൌരന്മാർ അറിയുന്നതിനെ ഭയക്കുന്നതെന്തിന്?

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഭരണഘടനാപരമായി തന്നെ സ്ഥാപിക്കപ്പെട്ടിട്ടുള്ള നീതിന്യായ വിഭാഗങ്ങൾ മാത്രം ജനങ്ങൾക്കും മുകളിലാണോ? ഏതെങ്കിലും കോടതിയ്ക്കോ ജഡ്ജിക്കോ ബന്ധപ്പെട്ട ഓഫീസിനോ ഒരു അപ്രമാദിത്വം കല്പിച്ചു കൊടുക്കുവാൻ സാധിയ്ക്കുമോ? ജഡ്ജിമാരാകുന്നവരും രാജ്യത്തെ പൌരന്മാരല്ലേ? സധാരണ പൌരന്മാരിൽ നിന്നും അധികമായി അവർക്ക് എന്തെങ്കിലുംതരത്തിലുള്ള പ്രാമാണികത്വം നൽകേണ്ടതുണ്ടോ? ഇല്ലെന്നു താന്നെ പറയേണ്ടത്!