Wednesday, March 4, 2015

ഒരു പൗരന് എത്ര രേഖകൾ?

ഒരു പൗരന് എത്ര രേഖകൾ?


ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റേഷൻ കാർഡ് പുതുക്കലുകളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ് എഴുതുന്നത്. റേഷൻ കാർഡ് പുതുക്കുന്നതിന് ഇപ്പോൾ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. ഇത് സാധാരണ ജനങ്ങൾക്ക് പൂരിപ്പിച്ചു നൽകാൻ തന്നെ പ്രയാസമാണ്. നമ്മുടെ പല അപേക്ഷാ ഫോറങ്ങളും മലയാളത്തിലാക്കിയെങ്കിലും അത് ഇംഗ്ലീഷിലുള്ള അപേക്ഷാ ഫോറങ്ങളേക്കാൾ സങ്കീർണ്ണമായ തരത്തിലുള്ളതാണ്. അതിൽ ഉപയോഗിക്കുന്ന ഭാഷ എല്ലാവർക്കും എളുപ്പം മനസ്സിലാകും വിധം നമ്മുടെ സാധാരണ വ്യവഹാര ഭാഷയിലുള്ളതല്ല. ഒറ്റ വായനയിൽ ഉപഭോക്താവിന് ചോദ്യം മനസ്സിലായാൽ എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല.

എന്തിനും ഏതിനും അനാവശ്യമായ സങ്കീർണ്ണതകൾ ഉണ്ടാക്കി വയ്ക്കുന്ന നമ്മുടെ ബ്യൂറോക്രസിയുടെ ഭാഗമാണ് ഈ അപേക്ഷാ ഫോറങ്ങളും. പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ കളക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ എവിടെ ചെന്നാലും അവിടെ അച്ചടിച്ചു നൽകുന്ന ഫോറങ്ങൾ പൂരിപ്പിക്കാൻ അല്പം വിദ്യാഭ്യാസമുള്ളവർക്കും പര സഹായം വേണ്ടി വരും. ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗണ്ട് എടുക്കാനോ ലോണേടുക്കാനോ ചെന്നാൽ അതിനുള്ള അപേക്ഷാ ഫോറങ്ങളുടെ സ്ഥിതിയും പറയാനില്ല. അവയാകട്ടെ ഇംഗ്ലീഷിലുള്ളതും എന്നാൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദമുള്ളവർക്കു പോലും മനസിലാകാത്ത വിധം ഉള്ളതുമാണ്. കാലമിത്രയായിട്ടും എന്തുകൊണ്ടാണ് ജന സൗഹൃദങ്ങളല്ലാത്ത ഈ സമ്പ്രദായങ്ങളൊന്നും മാറാത്തത്?

ഇവിടെ ജനാധിപത്യം എന്നാൽ ഡെമോറ്റിക്ക് ബ്യൂറോക്രസിയാണ് എന്നതു തന്നെ കാര്യം. നമ്മുടെ നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ അറിഞ്ഞൊന്നു മനസ്സു വച്ചാൽ മാറ്റിമറിക്കാൻ പറ്റുന്ന എത്രയോ മാമൂലുകലുണ്ട്. പക്ഷെ നടക്കുന്നില്ല. ഇപ്പോഴത്തെ റേഷൻ കാർഡ് പുതുക്കലിന്റെ കാര്യം തന്നെ എടുക്കുക. ഇത്തവണ കാർഡ് പുതുക്കൽ പ്രക്രിയ കഴിയുന്നതോടെ പലർക്കും പ്രത്യേകിച്ച് തൽക്കാലം സ്ഥലത്തില്ലാത്തതും നിലവിൽ റേഷൻ കാർഡ് ഉള്ളതുമായ കുടുംബങ്ങൾക്ക് ഒന്നാകെ റേഷൻ കാർഡ് ഇല്ലാതാകും. പുതിയ വ്യവസ്ഥയനുസരിച്ച് കുടുംബ നാഥ എന്ന നിലയിൽ ഫോട്ടോ എടുപ്പിന് ഹാജരാകേണ്ട കുടുംബനാഥ സ്ഥലത്തില്ലെങ്കിൽ അഥവാ പ്രവാസത്തിലോ മറ്റോ ആണെങ്കിൽ അവരുടെ കാർഡുകൾ നഷ്ടപ്പെടും. പലരും വളരെ പാടുപെട്ടാണ് ഒരു റേഷൻ കാർഡ് ഉണ്ടാക്കിയിട്ടുണ്ടാകുക. ഇനി നാട്ടിൽ വരുമ്പോൾ പഴയതുപോലെ സങ്കീർണ്ണമായ പല കടമ്പകളും കടന്നുവേണം പുതിയ ഒരു റേഷൻ കാർഡ് ഉണ്ടാക്കുവാൻ. ഇപ്പോഴത്തെ പുതുക്കൽ കഴിയുമ്പോൾ നിലവിൽ അർഹരായ പല ബി.പി.എല്ല്ലുകാരും എ.പി.എല്ലുകാരുമാകും.

പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകാനുള്ള നടപടികൾ ആയി വരുന്നുണ്ട്. പക്ഷെ പ്രവാസികൾക്ക് റേഷൻ കാർഡിൽ പേരു ചേക്കാനോ പുതിയ കാർഡെടുക്കാനോ വ്യവസ്ഥയില്ല. അവർ ഇങ്ങോട്ട് അയക്കുന്ന വിദേശനാണ്യം മുതൽക്കൂട്ടുന്നതിന് സർക്കാരിനു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇപ്പോൾ ഒരു ശരാശരി പൗരൻ എന്നാൽ വോട്ടില്ലാത്തവനും റേഷൻ കാർഡിൽ പേരില്ലാത്തവനുമാണല്ലോ. അല്ലെങ്കിൽ തന്നെ ഈ റേഷൻ കാർഡിന്റെ കാലിക പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഒരു ഇന്ത്യൻ പൗരന് എന്തെല്ലാം തിരിച്ചറിയൽ രേഖകൾ വേണം? വിദേശത്തു പോകാൻ പാസ്പോർട്ട് വേണമെന്നത് ഇരിക്കട്ടെ. ഇന്നത്തെ പോലെ ഓൺലെയിൻ ഏർപ്പാടുകൾ ഒന്നും ഇല്ലാത്ത കാലത്താണ് റേഷൻ കാർഡ് തുടങ്ങിയത്.

ഇന്നിപ്പോൾ ഇലക്ഷൻ ഐ.ഡി.കാർഡുണ്ട്. ആധാർ ഉണ്ട്. യൂണീക്ക് ഐഡന്റിറ്റി ഉണ്ട്. പാൻ കാർഡുണ്ട്. അങ്ങനെ പലതുമുണ്ട്. ഒരു പൗരന് ഇത്രയധികം തിരിച്ചറിയൽ രേഖകൾ എന്തിനാണ്? എല്ലാറ്റിനും കൂടി ഒരെണ്ണം പോരേ? റേഷൻ കാർഡും ആധാർ കാർഡും യൂണിക്ക് കാർഡും ഇലക്ഷൻ ഐ.ഡി കാർഡും ഒക്കെച്ചേർന്ന ഒരേയൊരു വിവിധോദ്ദേശ കാർഡ് പോരേ? ജനങ്ങളെ പല പല കാർഡുകൾ കൊണ്ട് ഇങ്ങനെ വേവലാതിപ്പെടുത്തുന്നതെന്തിന്? ചുരുക്കത്തിൽ സംഭവിക്കുന്നതെന്തെന്നാൽ എങ്ങനെയൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാമോ അതിനു വേണ്ടതൊക്കെ നമ്മുടെ ബ്യൂറോക്രാറ്റുകൾ ഉണ്ടാക്കി വച്ചിട്ട് രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ തലയിൽ ഉത്തരവാദിത്തം ചാർത്തിക്കൊടുക്കും. യാതൊന്നും മനസ്സിലാക്കാതെ രഷ്ട്രീയ എക്സിക്യൂട്ടീവുകൾ അതും ചുമന്നുകൊണ്ടു നടക്കും. ആ അവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല. അത്രതന്നെ!

(തരംഗിണി ഓൺലെയിൻ 2015 ജനുവരി ലക്കത്തിൽ എഴുതിയത്)

Monday, March 4, 2013

എൽ.ഡി.എഫ് വിപുലീകരണം

എൽ.ഡി.എഫ് വിപുലീകരണം

ഇപ്പോഴെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ എല്ലാവർക്കും ബോധോദയം ഉണ്ടായത് നന്നായി. മുന്നണി വിപുലീകരണം ഗൌരവമായെടുത്തിരിക്കുന്നു. മുമ്പ് ഉള്ളവരെ പിണക്കി വിടാനും കടന്നുവരാനാഗ്രഹിക്കുന്നവരെ തിരിച്ചു വിടാനും ആണ് ഉത്സാഹിച്ചിരുന്നത്. വരട്ട് തത്വവാദവും കൊണ്ടിരുന്നാൽ ഇടയ്ക്കിടെയെങ്കിലും ഭരണം കിട്ടുന്നത് ഇല്ലാതാകും. അല്ലെങ്കിൽ ഭരണവും വേണ്ട തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ട എന്ന് തീരുമാനിച്ച് മറ്റ് മാർഗ്ഗങ്ങളിലൂടെ പ്രവർത്തിക്കണം. വിപ്ലവത്തിലൂടെ അധികാരം കിട്ടിയാൽ മതിയെന്നു കരുതണം.  അഴിമതിയിലും  പെണ്ണുകേസിലും  മറ്റും കുടുങ്ങി എതിർപക്ഷത്ത് നിന്ന് നിഷ്കാസിതരായി വരുന്നവരൊഴികെ മറ്റ് കാരണങ്ങളാൽ മുന്നണിയും പാർട്ടിയും മറ്റും വിട്ടുവരുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം. മുമ്പ് പി.ഡി.പി വന്നപ്പോൾ അവരെ കളിയാക്കി വിട്ടു. ബി.ജെ.പിയിൽ നിന്ന് വിട്ടുവന്ന ജനപക്ഷത്തെയും ഒഴിവാക്കി വിട്ടു. ഉള്ള ഘടക കക്ഷികളിൽ ചിലരെ തന്നെ പിണക്കിയും വിട്ടു.  അതൊന്നും വലിയ ആദർശമൊന്നുമല്ല.

വർഗ്ഗീയതയെയും തീവ്രവാദത്തെയും പൂർണ്ണമായും തള്ളിക്കളഞ്ഞാൽ ഇടതുപക്ഷത്തേയ്ക്ക് വരാൻ പി.ഡി.പിയ്ക്ക് മടിച്ചു നിൽക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷെ സ്വീകരിച്ചില്ല. ബി.ജെ.പിയിൽ നിന്നും പുറത്തുവന്ന ജനപക്ഷവും ഇടതുപക്ഷത്തേയ്ക്ക് വരാൻ തതയ്യാറായിരുന്നു എന്നു പറഞ്ഞാൽ ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്ട്രീയത്തോട് അവർ വിടപറഞ്ഞു എന്നാണർത്ഥം. അവരെയും ഇടതുപക്ഷം ഒപ്പം നിർത്തിയില്ല. വർഗ്ഗീയ കക്ഷികളിൽ നിന്ന് അവർ ഉയർത്തിപ്പിടിക്കുന്ന അപകടകരമായ ആശയങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് പുറത്തുവരുന്നവരെ ഇടതുപക്ഷം സ്വാഗതം ചെയ്യണം. പല സാഹചര്യങ്ങൾ കൊണ്ടാണ് പലരും പല പ്രസ്ഥാനങ്ങളിലും അറിഞ്ഞും അറിയാതെയും ചെന്നുപെടുന്നത്. മാനസാന്തരപ്പെട്ടുവന്നാൽ അവരെ എന്തുകൊണ്ട് സ്വീകരിച്ചുകൂട? 

മാറിവന്നാൽ ഇടവും സംരക്ഷണവും കിട്ടിയാൽ പല അപകടകരമായ പ്രസ്ഥാനങ്ങളിൽ നിന്നും പല കാരണങ്ങളാൽ  കൂടുതൽ ആളുകൾ ഭാവിയിലും വരും. അത്തരം പ്രസ്ഥാനങ്ങൾ ആ വിധം ക്ഷയോന്മുഖമാകുന്നത് ആശ്വാസകരമാണെന്നു മാത്രമല്ല,  അത്തരം പ്രസ്ഥാനങ്ങൾ അവരുടെ വർഗ്ഗീയ പ്രതിലോമ നിലപാടുകളിൽ അയവു വരുത്താനും അക്രമ സ്വഭാവങ്ങളിൽ “ഇളവു” വരുത്താനും നിർബ്ബന്ധിതമാക്കപ്പെടും. തങ്ങളിൽ നിന്ന് ആരും വിട്ടുപോകില്ലെന്ന ആത്മവിശ്വാസമാണ് പല പ്രസ്ഥാനങ്ങളെയും കൂടുതൽ അക്രമാസക്തമാക്കുന്നത്.

അതുപോലെ കോൺഗ്രസ്സ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്സ് തുടങ്ങി ഏതു  കക്ഷികളിൽ നിന്നും കൊള്ളാവുന്ന ആളുകൾ വിട്ടുവന്നാൽ അവരെയും സ്വീകരിക്കണം. ഇടതുപക്ഷത്തുനിന്നു പോകുന്നവരെ അവരും അങ്ങനെ സ്വീകരിച്ചുകൊള്ളട്ടെ. അതൊരു കാലു മാറ്റമൊന്നുമല്ല. കാലം ചിലരുടെ ചിന്തകളിൽ  വരുത്തുന്ന മാറ്റങ്ങളാണ്. ജനാധിപത്യത്തിൽ അതിനെ ആർക്കും തടയാനാകില്ല. അവരവരുടെ പാർട്ടികളിലും മുന്നണികളിലും നിൽക്കുന്നവർ ആരും  പിണങ്ങാതെയും ആരും വിട്ടുപോകാതെയും നോക്കേണ്ടത് അതത് പാർട്ടികളുടെയും മുന്നണണികളുടെയും കടമയാണ്. എന്നാൽ കാലപ്രയാണത്തിൽ പല മാറ്റംമറിച്ചിലുകളും ഉണ്ടായെന്നിരിക്കാം. അത് സ്വാഭാവികമാണ്. അത് രാഷ്ട്രീയത്തിൽ മാത്രം സംഭവിക്കുന്ന കാര്യമല്ലല്ലോ. മതങ്ങളുടെ കാര്യം എടുത്താലും അതല്ലേ ചരിത്രം?

രാഷ്ട്രീയത്തിലാകട്ടെ പ്രായോഗിക ചിന്തകൾക്ക് മുന്തിയ സ്ഥാനമുണ്ട്.
ഇപ്പോൾ യു.ഡി.എഫിലുള്ള ചില അസംതൃപ്തകക്ഷികൾ എൽ.ഡി.എഫിൽ വരാൻ സന്നദ്ധരായി നിൽക്കുന്നുണേന്ന് മനസിലാക്കുന്നു. എങ്കിൽ അവരെ വരട്ടുപുരട്ടു ന്യായങ്ങൾ പറഞ്ഞ് അകറ്റി നിർത്തേണ്ട കാര്യമില്ല. അവർ വന്നാൽ യു.ഡി.എഫ് മന്ത്രിസഭ ഉരുണ്ടുവീഴുന്നത് എൽ.ഡി.എഫ് കാര്യമാക്കേണ്ടതില്ല. അനല്പമായ ഭൂരിപക്ഷം മാർത്രമുള്ള യു.ഡി.എഫ് മന്ത്രിസഭയെ നിലപാടുകളിലെ ആദർശം കൊണ്ട് നിലനിർത്താനുള്ള ബാദ്ധ്യതയൊന്നും ഇടതുപക്ഷത്തിനില്ല.

ഇപ്പോഴത്തെ ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളും ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് മാണിവരട്ടെ. ഗൌരിയമ്മ വരട്ടെ. എം.വി.രാഘവൻ വരട്ടെ. ജനതാദൾ വീരൻപക്ഷം തിരിച്ചുവരട്ടെ. പുതുതായി  മറ്റ് പാർട്ടികളിൽ നിന്നും വരുന്നവരെ സ്വീകരിക്കുകയും ഒരിക്കൽ പാർട്ടിയും മുന്നണിയും  വിട്ടുപോയവരെ സ്വീകരിക്കാൻ വൈമനസ്യം കാണിക്കുകയും ചെയ്യേണ്ട കാര്യമില്ലല്ലല്ലോ. അതുകൊണ്ട് മുൻ‌നിലപാടുകൾ തിരുത്തിവന്ന് ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ  തയ്യാറായാൽ അവരെ കൂട്ടാതിരിക്കേണ്ട കാര്യമില്ല.    ഭരണകൂട സ്ഥാനത്തിരിക്കുന്നവരുടെ അഹങ്കാരങ്ങൾക്ക് അല്പ ശമനമുണ്ടാകുവാൻ ഇത്തരം മാറ്റം മറിച്ചിലുകൾ ഇടയാക്കുമെങ്കിൽ അത്രയുമാകട്ടെ.

കുത്തുപറമ്പ് രക്തസാക്ഷികൾ പൊറുത്തുകൊടുക്കട്ടെ. അവർ കൊല്ലപ്പെടാൻ കാരണമായവർ മാനസാന്തരപ്പെട്ടെങ്കിൽ അതിൽ നമ്മൾ അത്രയും ആശ്വസിക്കുക. പുതിയ ശരികളെക്കൊണ്ട് പഴയ പാപക്കറകൾ കഴികിക്കളയാൻ സന്നദ്ധരായി വരുന്നവരോട് നമുക്ക് ക്ഷമിക്കുക. ഇനിയും നമുക്കു നേരെ അക്രമം  കാണിയ്ക്കുന്നവർക്ക് അതൊരു ചരിത്രപാഠമാകുമെങ്കിൽ അത് അങ്ങനെയാകട്ടെ. പണ്ട് കുഞ്ഞാലി കൊലക്കേസിലെ ഒന്നാം പ്രതിയ്ക്കു വേണ്ടി നമ്മൾ വോട്ടു പിടിച്ചിട്ടുണ്ട്. കാലം അങ്ങനെ ചില നിർബന്ധതിതമായ സാഹചര്യങ്ങളിൽ നമ്മെ കൊണ്ടുചെന്നെത്തിച്ചെന്നിരിക്കും. നാം പൊരുത്തപ്പെടുക. നമ്മുടെ ധീര സഖാക്കൾ എന്തിനുവേണ്ടിയൊക്കെയാണോ രക്തസാക്ഷികളായത് ആ മഹത്തായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ നമുക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. അതിനിടയിൽ ചില ശത്രുക്കൾ പിന്നെ മിത്രങ്ങളായും മിത്രങ്ങളിൽ ചിലർ പിന്നെ ശത്രുക്കളായുമൊക്കെ വന്നെന്നിരിക്കും. എന്തും ത്യജിക്കാൻ സന്നദ്ധരാകുന്ന നാം എന്തും സഹിക്കാനും തയ്യാറാകണമല്ലോ!

ഇപ്പോഴത്തെ യു.ഡി.എഫ് സ്വയം ചീഞ്ഞ് ഒടുവിൽ അവർ ഭരണത്തിന് പുറത്തു പോകും. നാം ഒന്നും ചെയ്യേണ്ടതില്ല. നമുക്കൊപ്പം വരാൻ തയ്യാറുള്ളവർക്കുവേണ്ടി വാതിലും തുറന്ന് കാത്തിരുന്നാൽ മതി.എങ്കിലും അതുപോരാ. സാഹചര്യങ്ങൾക്കനുസരിച്ച് ഉണർന്നു പ്രവർത്തിക്കണം.  നിലവിലെ യു.ഡി.എഫ് സംവിധാനത്തിന് ഇനി അധികകാലം ഈ നിലയിൽ തുടരാനാകില്ല. ഒരു ഭരണമാറ്റം മണക്കുന്നുണ്ട്.  പക്ഷെ  എൽ.ഡി.എഫ് വേണ്ടവിധം ഒന്നു മനസ്സുവയ്ക്കണം. അത്രമാത്രം. അല്ലാതെ തത്വവും പറഞ്ഞിരുന്നാൽ സ്ഥിതിഗതികൾ എപ്പോഴാണ് മാറി മറിഞ്ഞ് പ്രതികൂലമാകുന്നതെന്ന് അറിയത്തില്ല.

കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എന്തു വിലകൊടുത്തും അധികാരത്തിൽ പങ്കാളീയാകുക എന്നതാണ് ബുദ്ധി.അല്ലാതെ സി.പി.ഐ.എമ്മിന്  ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി സംഭവിക്കരുത്. പ്രധാനമന്ത്രിസ്ഥാനവും ഭരണ നേതൃത്വവും ലഭിച്ചാലേ കേന്ദ്ര മന്ത്രിസഭയിൽ ചേരൂ, മുഖ്യമന്ത്രിസ്ഥാനവും ഭരണനേതൃത്വവും ലഭിച്ചാൽ മാത്രമേ സംസ്ഥാനമന്ത്രിസഭയിൽ ചേരൂ എന്നിങ്ങനയുള്ള പിടിവാശികൾ കളയണം. അതൊക്കെ ഒരുതരം വരട്ടുമൊരട്ട് നിലപാടുകളാണ്. യാഥാർത്ഥ്യബോധം ഉൾക്കൊള്ളണം. ഭരണപങ്കാളിത്വത്തിനുള്ള ഒരവസരവും പാഴാക്കാൻ പാടില്ല. അതുവഴി വേണ്ടവിധം കടന്നുചെല്ലാൻ കഴിയാത്ത സംസ്ഥാനങ്ങളിലൊക്കെ കടന്നുചെല്ലാനും പാർട്ടിയുടെ നിലമെച്ചപ്പെടുത്താനും കഴിയും. ഒന്നുകിൽ പാർളമെന്ററി ജനാധിപത്യത്തെ പരമാവധി പ്രയോജനപ്പെടുത്തുക. അല്ലെങ്കിൽ അവയോട് സഹകരിക്കാതെ വേറിട്ട വഴികൾ സ്വീകരിക്കുക.

Thursday, July 14, 2011

മാധ്യമപ്രവർത്തകർക്ക് സി.എസ്.ഐ സ്വാശ്രയം വക അടി

മാധ്യമപ്രവർത്തകർക്ക് സി.എസ്.ഐ സ്വാശ്രയം വക അടി

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് കാരക്കോണം സ്വാശ്രയ മാനേജ്മെന്റ് സ്പോൺസർ ചെയ്ത അടി ! സ്വാശ്രയഅഴിമതി റിപ്പോർട്ട് ചെയ്യാൻ ചെന്ന ഏഷ്യാനെറ്റ് ലേഖകനിട്ട് കോടുത്തുകൊണ്ടായിരുന്നു തുടക്കം. പത്രപ്രവർത്തകരെ തന്നെ ആക്രമിച്ചുകൊണ്ടുള്ള തുടക്കം എന്തുകൊണ്ടും കേമമാണ്. കുറച്ച് എസ്.എഫ്.ഐ ക്കാരെയോ ഡി.വൈ.എഫ്.ഐ ക്കാരെയോ ആക്രമിച്ചുകൊണ്ടായിരുന്നെങ്കിൽ തുടക്കത്തിന് കുറച്ചുംകൂടി ഒരു വീര്യമൊക്കെ ലഭിച്ചേനേ! അല്ല, ഈ ചാനലുകാർക്കും പത്രകാർക്കും ഇതൊക്കെ തന്നെ വരണം. വല്ലപ്പോഴും ഇത്തരം അടിയുടെ ചൂടുണ്ടെങ്കിൽ മാർക്സിസറ്റുകാരെ പറ്റി ഓരോരോ നുണ എഴുതുമ്പോൾ മർക്സിസ്റ്റുകാരുടേ അമ്മേടെ തേങ്ങ എന്നെഴുതേണ്ടിടത്ത് മാർക്സിസ്റ്റു കാരന്റെ മാതാവിന്റെ നാളീകേരം എന്ന് ഒന്ന് സോഫ്റ്റാക്കാൻ തോന്നിയാലോ!

പിണറായിയുടെ കൂടെ ചിലർ മണം പിടിച്ച് നടന്നതു പോലെ സുഖമുള്ള ഏർപ്പാടല്ല ഈ സ്വാശ്രയത്തിലൊക്കെ ചെന്നു കയറിയാൽ എന്ന് ഈ പത്രക്കാരും ചാനലുകാരുമൊക്കെ ഒന്നറിയണമല്ലോ. കാരണം പൊതുവേ മാർക്സിസ്റ്റുകാരണല്ലോ പത്രകാരുടെ ദൃഷ്ടിയിലും ഈ ആക്രമികൾ. ആർ.എസ്.എസ്, എൻ.ഡി.എഫ് (ഇപ്പോൾ എസ്.ഡി.പി ഐ ആണെന്നു തോന്നുന്നു) കോൺഗ്രസ്സുകാർ ഇവരൊക്കെ നാടിന്റെ നാനാ ഭാഗങ്ങളിൽ അഴിച്ചു വിടുന്ന അക്രമങ്ങൾ ഒക്കെ വിശുദ്ധയുദ്ധങ്ങളാണല്ലോ! മാർക്സിസ്റ്റ്രുകാരെ ആരെങ്കിലും അടിച്ചാലും കൊണ്ടോട് മര്യാദയ്ക്ക് പൊയ്ക്കോളണം. ഇടതുപക്ഷ പ്രക്ഷോഭകരെ അടിക്കുമ്പോൾ തീരെ നോവാത്തവർക്കു കൂടി ഇപ്പോൾ നൊന്തു വശായിരിക്കുകയാണല്ലോ.

അല്ല, അതിപ്പോൾ മുംബായിലൊക്കെ നടന്നതുപോലെയുള്ള വൻ സ്ഫോടനങ്ങളോ, പള്ളി പൊളിക്കലോ, ക്രിസ്ത്യാനികളെ ചുട്ടുകരിക്കലോ, ഗോത്രാ കൂട്ടക്കൊലയോ ഒന്നുമല്ലല്ലോ വലിയ കാര്യം. കണ്ണൂരിലെ ജനാധിപത്യ ധ്വംസനമല്ലേ ശരിക്കുള്ള അക്രമം. പിന്നെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് ഇവരൊക്കെ നടത്തുന്ന സമരങ്ങൾ, സോറി അവരുടെ ഭാഷയിൽ പൊതു നശീകരണപ്രവർത്തനങ്ങൾ, പിന്നെ ഹർത്താലുകൾ വഴിയരികിലെ പൊതുയോഗം ഇതൊക്കെയാണ് ശരിയായ ആക്രമണങ്ങൾ. അതൊക്കെ വച്ചു നോക്കുമ്പോൾ പത്രക്കാരന് കാരക്കോണം മെഡിക്കൽ കോളേജ് സ്പോൺസർ ചെയ്ത സ്പെഷ്യൽ അടി ഒരു അടിയേ അല്ല; വെറും സ്നേഹ പ്രകടനം മാത്രമാണ്. ഒരു കോൺഗ്രസ്സ് നേതാവും കൂടിയാണ് അടിയ്ക്ക് നേതൃത്വം നൽകിയതെന്നാണ് പറഞ്ഞ് കേൾക്കുന്നത്. അപ്പോൾ സ്വാശ്രയ-യു.ഡി.എഫ് ബന്ധങ്ങളെപറ്റി ഇനി പ്രത്യേകം എടുത്തു പറയേണ്ടല്ലോ. ഏഷ്യാനെറ്റ് ലേഖകൻ ഷാജഹാന് കണ്ണൂരിൽ നിന്ന് കിട്ടിയതുപോലത്തെ അടിയൊന്നുമല്ലല്ലോ! ഏതായാലും വിശുദ്ധ അടിയല്ലേ. പുണ്യം കിട്ടും!

Sunday, July 3, 2011

യു. കലാനാഥനെ ആക്രമിച്ചിട്ടെന്ത്?


യു. കലാനാഥനെ ആക്രമിച്ചിട്ടെന്ത്?

തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കോടികൾ വിലമതിയ്ക്കുന്ന നിധികൾ കണ്ടെടുത്തു. ഈ നിധിശേഖരം സർക്കാർ ഏറ്റെടുക്കണമോ ക്ഷേത്രമുതലാക്കണമോ എന്നതൊക്കെ അന്തിമമായി സർക്കാരും കോടതികളും തീരുമാനിക്കേണ്ട കാര്യമാണ്. കണ്ടെടുത്ത വിഗ്രഹങ്ങളിൽ ചിലതെല്ലാം ആരാധനയുമായും മറ്റും ബന്ധപ്പെട്ടവ ആയതിനാൽ അവയിൽ പലതും രൂപ മാറ്റം വരുത്താനോ വിൽക്കാനോ പലവിധ എതിർപ്പുകൾ മൂലം കഴിയുമെന്നു തോന്നുന്നില്ല.പുരാവസ്തുക്കൾ എന്ന നിലയിൽ അവയ്ക്ക് വിലമതിയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ചിലത് സൂക്ഷിക്കേണ്ടതായും വരാം. വില പിടിപ്പുണ്ടെങ്കിലും എതിർപ്പുകൾ ഇല്ലാതെ രൂപമാറ്റം വരുത്താവുന്നതും വിൽക്കവുന്നതും ആയ ചില വസ്തുക്കളും അക്കൂട്ടത്തിൽ ഉണ്ടായേക്കാം. ഈ വിഷയത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉയർന്നു വരുന്നുണ്ട്. പൊതു സമൂഹത്തിലാകെ ഇത് സ്വാഭാവികമായും സജീവ ചർച്ചാവിഷയമായിരിക്കുന്നു.

പണ്ട് നനാജാതി മതസ്ഥരായ പ്രജകൾ നികുതികൊടുത്ത പണം കൊണ്ട് വാങ്ങിയവയാണ് അവയെന്നും അതുകൊണ്ട് സമൂഹത്തിന്റെ മൊത്തം നന്മയ്ക്കു വേണ്ടി അവ ഉപയോഗിക്കണമെന്ന് നല്ലൊരു പങ്ക് ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ആക്രമിച്ച് കീഴടക്കിയ നാട്ടുരാജ്യങ്ങളിൽ നിന്നും കൊള്ളയടിച്ചതാണെന്നും നാട്ടുരാജ്യങ്ങളിലുള്ളവർ ഭദ്രമായി സൂക്ഷിയ്ക്കാൻ ഏല്പിച്ചവയാണെന്നും പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ ഉന്നയിക്കുന്നുണ്ട്. ടിപ്പുവിന്റെ ആക്രമണം ഭയന്ന് ഒളിച്ചു വച്ചവയാണെന്ന് കരുതുന്നവരും ഉണ്ട്. വിശ്വസിക്കാൻ തോന്നുന്നതും അല്ലാത്തതുമായ പലവിധ നിഗമനങ്ങൾ ഇതു സംബന്ധിച്ച് പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്ങനെ വന്നവയാണെങ്കിലും ഇവ ക്ഷേത്ര മുതലാണെന്നും സർക്കാർ ഏറ്റെടുക്കരുതെന്നും ക്ഷേത്രസംബന്ധമായ ആവശ്യങ്ങൾക്കു മാത്രമേ അവ ഉപയോഗിക്കാവൂ എന്നും വാദഗതിയുണ്ട്. ക്ഷേത്ര വിശ്വാസത്തിന്റെ പക്ഷത്തുള്ളവർക്ക് അങ്ങനെ അഭിപ്രായമുണ്ടാകുന്നതും സ്വാഭാവികമാണ്. പ്രത്യേക മ്യൂസിയം നിർമ്മിച്ച് ഈ അമൂല്യ ശേഖരങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്നും അഭിപ്രായമുള്ളവരുണ്ട്. ചരിത്രകുതുകികൾക്ക് അങ്ങനെയും അഭിപ്രായം ഉണ്ടാകാം. ഇനി യുക്തിവാദികളെ സംബന്ധിച്ചാണെങ്കിൽ ഇതൊക്കെ എങ്ങനെ വന്നതാണെങ്കിലും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്നേ പറയാൻ കഴിയൂ.

കിട്ടിയ നിധി എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച് പൊതു ജനാഭിപ്രായം ഉയർന്നു വരുന്നത് സ്വാഭാവികമാണ്. വിശ്വാസികളും അവിശ്വാസികളും ഒക്കെ ഈ വിഷയത്തിൽ അവരുടേതായ പ്രതികരണം അറിയിക്കും. അവയിൽ എല്ലാം എല്ലാവർക്കുമോ സർക്കാരിനോ സ്വീകാര്യമായിരിക്കണം എന്നില്ല. സ്വീകരിക്കപ്പെടില്ല എന്നതുകൊണ്ട് എല്ലാവരും അഭിപ്രായം പറയാതിരിക്കണം എന്നുമില്ലല്ലോ! എന്തായാലും നമ്മുടെ ഭർണാധികാരികൾ ഇത്തരം ഒരു വിഷയത്തിൽ ഏറ്റവും ഉചിതമായ ഒരു തീരുമാനത്തിൽ എത്തിചേരും എന്ന കാര്യത്തിലും നമുക്ക് പ്രതീക്ഷ വയ്ക്കാം. വ്യത്യസ്തമായ അഭിപ്രായങ്ങളും ചർച്ചകളും ഉയർന്നു വരുന്നത് തീർച്ചയായും അധികൃതർക്ക് ഏറ്റവും ശരിയായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സഹായിക്കും. അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ സജീവമായി നടക്കുന്ന ചർച്ചകളെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമായിട്ടുള്ളത്.

ആരെങ്കിലും അഭിപ്രായം അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു നേർക്ക് കടന്നാക്രമണം നടത്തുന്നത് ജനാധിപത്യ മര്യാദയല്ല. ആരുടെയെങ്കിലും അഭിപ്രായങ്ങളെ തടഞ്ഞുകൊണ്ട് പ്രശ്നപരിഹാരം കാണാം എന്നു കരുതുന്നതും മൌഢ്യമാണ്. ഓരോരുത്തരും നമ്മൾ പറയുന്നത് മാത്രമാണ് ശരി, മറിച്ചാരും ചിന്തിക്കുകുയോ ഒന്നും പറയുകയോ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നത് തികഞ്ഞ ഫാസിസം അല്ലാതെ മറ്റൊന്നുമല്ല. ലോകത്തിനാകെ വിസ്മയമാകുന്ന ഈ നിധി ശേഖരത്തിന്റെ കണ്ടെത്തലിൽ അഭിമാനിക്കുകയും ആ അഭിമാനത്തിനിണങ്ങും വിധം അത് ഭാവിയിലേയ്ക്ക് ഉപയോഗിക്കുകയും ചെയ്യുകയാണ് വേണ്ടത്. പ്രത്യേകിച്ചും ഒരു ആരാധനാലയത്തിൽ നിന്നും കണ്ടെത്തുന്ന നിധിശേഖരം സാമൂഹ്യനന്മയ്ക്ക് ഏറ്റവും ഉതകുന്ന നിലയിൽ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും വലിയ പുണ്യം എന്നാണ് യയഥാർത്ഥ വിശ്വാസികൾക്ക് കരുതാനാകുക. പ്രത്യേകിച്ചും ശ്രീപത്മനാഭന് അടിയറവച്ച ഒരു രാജ്യത്ത് അതേ ശ്രീ പത്മനാഭന്റെ ക്ഷേത്രത്തിൽ നിന്ന് അമൂല്യ നിധി ശേഖരം കണ്ടെത്തുമ്പോൾ അത് തന്റെ പ്രജകളുടെ സന്തോഷത്തിന് ഉതകുന്നവിധത്തിൽ ഉപയോഗിക്കണം എന്നുതന്നെ ആയിരിക്കും പത്മനാഭ സ്വാമികളും ആഗ്രഹിക്കുക. എന്തായാലും അതീവ ഗൌരവമേറിയ ഈ ഒരു വിഷയത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം ആയിക്കൊള്ളണം എന്നു വിചാരിച്ചിട്ട് കാര്യമില്ല. ഈ വ്യത്യസ്ത അഭിപ്രായങ്ങളിൽ നിന്ന് നെല്ലും പതിരും വേർതിരിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ ഭരണകൂട നീതിപീഠസംവിധാ‍നങ്ങൾക്ക് കഴിയണം.


ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നുന്നും കണ്ടെത്തിയ ഈ നിധി ശേഖരം സർക്കാർ മുതൽക്കൂട്ടണമെന്നും പൊതുജനനന്മയ്ക്കുപയോഗിക്കണമെന്നും കേരള യുക്തി വാദി സംഘം സംസ്ഥാന പ്രസിഡന്റ് യു.കലനാഥൻ ആവശ്യപ്പെട്ടു. ചാനൽ ചർച്ചകളിൽ ഇങ്ങനെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സംഘ പരിവാർ സംഘടനകളിൽ പെട്ടവർ എന്നു കരുതുന്ന ചിലർ അദ്ദേഹത്തിന്റെ വീട് ആക്രമിച്ചു. കലാനാഥനെ പോലെ ഒരു യുക്തിവാദിയ്ക്ക് ഈ നിധി ശേഖരം ക്ഷേത്രത്തിനുള്ളിൽ നിന്നും കിട്ടിയതാണെന്നു കരുതി ആരാധനയുമായി ബന്ധപ്പെട്ട് മതസംഘടനകൾക്കോ ക്ഷേത്രത്തിനോ നൽകണമെന്ന് പറയാൻ കഴിയില്ല. അദ്ദേഹത്തിന് അതിന്റെ കാര്യമില്ല. കാരണം അദ്ദേഹം യുക്തി വാദി ആണെന്നതു തന്നെ! വിശ്വാസി അല്ലാത്ത ഒരാൾ എന്ന നിലയിൽ മതപരമായതോ പള്ളി-ചർച്ച്-ക്ഷേത്രം മുതലായ കാര്യങ്ങളെ കുറിച്ചോ അഭിപ്രായം പറഞ്ഞുകൂടെന്നുമില്ല്ല്ല. അതുകൊണ്ട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയെ പ്രതി നിധീകരിച്ച് തന്റെയും സംഘടനയുടെയും ആശയങ്ങൾക്ക് ഇണങ്ങുന്ന ഒരു നിലപാട് അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ ആക്രമിക്കുക എന്നൊക്കെ പറയുന്നത് തികച്ചും ഫാസിസമാണ്. ഇപ്പോൾ ഹിന്ദു വർഗ്ഗീയ വാദികളാണ് അദ്ദേഹത്തിന്റെ വീട് ആക്രമിച്ചതെന്നാണ് മനസിലാക്കുന്നത്. പണ്ട് മുസ്ലി വർഗ്ഗീയവാദികളിൽ നിന്നും കലാനാഥൻ മാസ്റ്റർക്ക് ആക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ട്. യുക്തിവാദികളെ ശാരീരികമായി ആക്രമിക്കുന്ന കാര്യത്തിൽ എല്ലാ മതത്തിലും പെട്ട വർഗ്ഗീയവാദികൾ തികഞ്ഞ മതേതരത്വം പ്രകടിപ്പിക്കാറുണ്ട്!

മതതീവ്രവാദ സംഘങ്ങളോട് ജനാധിപത്യത്തെക്കുറിച്ചോ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചോ മറ്റോ പറഞ്ഞിട്ടു കാര്യമില്ല. കാരണം അവർ അക്രമത്തിന്റെ മാത്രം കൈമുതലിൽ നില നിൽക്കുന്നവയാണ്. തീവ്രവാദം എന്നാൽ അക്രമം ഉൾചേർന്ന ഒരു പദമാണ്. കാട്ടിൽ താമസിക്കുന്നവരോട് നിങ്ങൾ വേട്ടയാടരുതെന്നു പറയും പോലെയാണ് മത തീവ്രവാദി സഘങ്ങളോട് നിങ്ങൾ അക്രമം കാണിക്കരുതെന്നു പറയുന്നത്. അക്രമം അത്തരം സംഘടനകളുടെ മുഖ മുദ്രയാണ്. അക്രമ വാസനയുള്ളവരാണ് അത്തരം സംഘങ്ങളിൽ ചെന്നു ചേരുന്നത്. പക്ഷെ ഒരു കാര്യം അവർ ഓർക്കണം. വനവാസിയോട് വേട്ടയാടരുതെന്നു പറയുന്നതുപോലെ തന്നെയാണ്, മുക്കുവരോട് മീൻ പിടിക്കരുതെന്നു പറയുന്നതുപോലെയാണ് യുക്തിവാദിയോട് മത- ദൈവാദികളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ആശയപരമായി എതിർക്കരുതെന്ന് പറയുന്നതും! ജാതി, മതം, വിവിധതരം ദൈവ വിശ്വാസങ്ങൾ തുടങ്ങി അന്ധവിശ്വാസങ്ങൾ എന്ന് യുക്തിവാദികൾ വിശ്വസിക്കുന്ന കാര്യങ്ങളെ എതിർക്കുക എന്നതാണ് യുക്തിവാദികളുടെ ധർമ്മം. അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ അക്രമം നടത്തിയിട്ട് ഒരു കാര്യവുമില്ല.

ഇവിടെ ഉയർത്താവുന്ന ചില ചോദ്യങ്ങൾ ഉണ്ട്; ആളെണ്ണത്തിൽ തീരെ ദുർബലരായ യുക്തിവാദികളെ വിവിധ മത സംഘടനകളും വർഗ്ഗീയ വാദികളും എന്തിനാണ് ഭയക്കുന്നത്? നിങ്ങളുടെ മതത്തെ ഇത്തിരി പോന്ന ഈ യുക്തിവാദികൾ വിചാരിച്ചാൽ തകർക്കാൻ പറ്റുമോ? എങ്കിൽ അത്ര ദുർബലലമായിരിക്കണമല്ലോ നിങ്ങളുടെ ഓരോരുത്തരുടേയും മതങ്ങൾ! നിങ്ങളുടെ മതാശയങ്ങളും പരമ്പരാഗതമായി നിങ്ങൾ തുടർന്നു പോരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാ‍നങ്ങളും കൊണ്ടുമാത്രം നിങ്ങൾക്കവയെ നില നിർത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ മതങ്ങളുടെ മഹത്വം? നിങ്ങളെ എതിർക്കുന്നവരെ വക വരുത്തുന്നതുകൊണ്ടു മാത്രം നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കാൻ കഴിയുമോ? അതു മാത്രമല്ല , മതത്തിന്റെ പേരിൽ അക്രമം നടത്താൻ ആളെ കിട്ടാതെ വരുമ്പോൾ നിങ്ങളുടെ മതം തകരുമെന്നാണോ മനസിലാക്കേണ്ടത്? ലോകത്തിനു ശാന്തിയും സമാധാനവും സർവ്വ നന്മകളും പുലരാനെന്ന പേരിൽ നിങ്ങൾ പരിപാലിച്ചു പോരുന്ന ഈ മതങ്ങളുടെ പേരിൽ നിങ്ങൾ തന്നെ ഇന്ന് ലോകത്തെവിടെയും മനുഷ്യന്റെ സ്വൈരജീവിതം തകർത്തുകൊണ്ടിരിക്കുന്നതിനാലാണ് നിങ്ങളുടെ മതങ്ങളിൽ നിന്നും പഠിപ്പുള്ളവരും പരിഷ്കൃതരുമായ ആളുകൾ തന്ത്രപൂർവ്വം അകലം പാലിച്ചുകൊണ്ടിരിക്കുന്നത്. അതിനു നാലും മൂന്നും ഏഴു പേരെന്ന് നിങ്ങൾ തന്നെ അധിക്ഷേപിക്കുന്ന യുക്തിവാദികളെ കായികമായി ആക്രമിച്ചിട്ട് എന്തു കാര്യം?

ഇവിടെ ഹിന്ദു മുതലുകൾ സർക്കാർ ഖജാനയിൽ ആക്കണം എന്നാവശ്യപ്പെടുന്നവർ മറ്റു മതങ്ങളുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കണമെന്നു പറയാത്തതെന്തെന്നൊരു മറു ചോദ്യം ഉയർന്നു വരുന്നുണ്ട്. ഏതു മതസ്ഥാപനങ്ങളിലായാലും കുന്നു കൂടുന്ന സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്ത് നല്ല കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കണമെന്നു തന്നെയാണ് യുക്തിവാദികൾക്ക് പറയാനാകുക. അതിന് ഇന്ന മതം എന്നില്ല. ഈ രാജ്യത്തെ സർവ്വ മതക്കാരുടെയും ആരാധാനാലയങ്ങളിലുള്ള സ്വത്തുക്കൾ ഉപയോഗിച്ചാൽ തന്നെ നമ്മുടെ രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവും നല്ലൊരളവിൽ ഇല്ലാതാക്കാൻ കഴിയും. ദൈവങ്ങൾക്ക് എന്തിന് പണം? എന്നുവച്ച് ഏതെങ്കിലും മതത്തിന്റെ സ്വത്തെല്ലാം അവർ മാത്രം കൈകാര്യം ചെയ്യുമ്പോൾ മറ്റൊരു മതത്തിന്റെ സ്വത്ത് സർക്കാർ കൈകാര്യം ചെയ്തുകൂടെന്ന് പറയേണ്ടത് പക്ഷെ യുക്തിവാദികളെ സംബന്ധിച്ച് പ്രധാനവുമല്ല. അങ്ങനെ അഭിപ്രായമുള്ളവർക്ക് അത് പറയാം. അതിൽ ന്യായത്തിന്റെ അംശവും ഉണ്ട്. എന്നാൽ ആരാധനാലയങ്ങളിൽ കുന്നു കൂടുന്ന സ്വത്തുക്കൾ പാവപ്പെട്ട ഭക്തജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കണമെന്ന് യുക്തിവാദികൾ പറയുന്നതിൽ അയുക്തിയോ അന്യായമോ ഉണ്ടെന്നു കരുതാനാകില്ല.

അമ്പലങ്ങളുടെയോ പള്ളീകളുടെയോ പണമെടുത്ത് യുക്തിവാദികൾക്ക് വിതരണം ചെയ്യേണ്ട. അത്തരം പണത്തിന്റെ ആനുകൂല്യങ്ങളിൽ നിന്ന് യുക്തിവാദികളെ ഒഴിച്ചു നിർത്താൻ വേണമെങ്കിൽ നിയമം കൊണ്ടുവരുന്നതിലും വിരോധമില്ല. മനുഷ്യർ കൂടുതലും വിശ്വാസികൾ ആണല്ലോ. ഭക്തജനങ്ങളിലുൾപ്പെടുന്ന പട്ടിണിക്കാർക്കും ഉടുതുണിക്കു മറുതുണിയില്ലാത്തവർക്കും വേണ്ടി നല്ലതു വല്ലതും ചെയ്യാൻ ഈ വിശ്വാസമുതലുകൾ ഉപയോഗിക്കുന്നതുകൊണ്ട് ദൈവകോപം വരില്ലെന്നു തന്നെ യുക്തിവാദികൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പണ്ട് ഇന്നത്തെ പോലെ ഇ.എം.എസ് ഭവന പദ്ധതിയും മറ്റും ഇല്ലാതിരുന്ന ഒരു കാലത്തുതന്നെ ഗുരുവായൂർ അമ്പലത്തിലെ വരുമാനത്തിൽ ഒരു പങ്ക് കൃഷ്ണഭക്തന്മാർക്ക് വീടു വച്ച് നൽകാൻ വിനിയോഗിക്കണമെന്ന് പറഞ്ഞ് പണ്ട് പവനൻ സാറടക്കമുള്ള യുക്തിവാദികൾ ചെന്ന് അടി വാങ്ങിയത്.

ഇന്ന് പാവം കലാനാഥൻ മാസ്റ്ററെ ആക്രമിക്കാൻ നടക്കുന്നവർ ശബരിമലയിലെ ദിവ്യ ജ്യോതി മനുഷ്യനിർമ്മിതമാണെന്ന് പറയാൻ നിർബന്ധിതരായ ദേവസ്വം ബോർഡ് ഭാരവാഹികൾക്കും അതിനിടയാക്കിയ നീതി പീഠങ്ങൾക്കും എതിരെ അക്രമം അഴിച്ചു വിടുമോ? ദിവ്യജ്യോതി തട്ടിപ്പണെന്ന് കണ്ടെത്തി വിളിച്ചു പറഞ്ഞ യുക്തിവാദിക്ക് അടി. അത് തട്ടിപ്പണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് ഭാരവാഹികൾക്ക് അടിയില്ല. ഇത് ഇരട്ടത്താപ്പല്ലേ? ഇപ്പോഴെങ്കിലും ആ തട്ടിപ്പ് സമ്മതിച്ച ദേവസ്വം ഭാരവാഹികളോടും അതിലേയ്ക്ക് നയിച്ച നീതിപീഠ ശസനകളോടും യുക്തിവാദികൾക്ക് മതിപ്പുണ്ട്. എന്തേ? കലാനാഥനെ ആക്രമിച്ച് അദ്ദേഹത്തെക്കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കിട്ടിയ നിധി സർക്കാർ ഏറ്റെടുക്കരുതെന്ന് പറയിപ്പിച്ചാൽ സർക്കാർ അത് കേൾക്കും എന്നതുകൊണ്ട് അദ്ദേഹത്തെ ആക്രമിച്ച് നിലപാട് മാറ്റിയ്ക്കാൻ നോക്കിയതാണോ, നിങ്ങൾ? ആശയശേഷിയല്ലാതെ കായിക ശേഷി ഇല്ലാത്ത യുക്തിവാദികളാണ് അക്രമം പരീക്ഷിക്കാൻ പറ്റിയവർ എന്നു കരുതുന്നോ, നിങ്ങൾ? കലാനാഥൻ പറഞ്ഞ അതേ അഭിപ്രായം കായികശേഷിയുള്ള ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാക്കളാണു പറഞ്ഞിരുന്നതെങ്കിൽ നിങ്ങൾ പൊടുന്നനേ അവരുടെ വീടാക്രമിക്കുമായിരുന്നോ?

ഇനി മറ്റൊരു കാര്യം. ഇവിടെ പല അക്രമങ്ങൾക്കും എതിരെ പ്രതികരിക്കുന്ന ജനാധിപത്യവാദികൾ പലരുമുണ്ടല്ലോ. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് അക്രമത്തിനെതിരെ വാചാലരാകുന്ന കുറെപ്പേർ ! എന്തേ അവർ യുക്തിവാദികൾ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കാത്തത്? കണ്ണൂരിലെ ജനാധിപത്യ ധ്വംസനങ്ങൾക്കും സിംഗൂരിലെ നടപടികൾക്കും ഒക്കെ എതിരെ മനം നൊന്തു നീറി നടക്കുന്നവർ ഇവിടെ കലാനാഥൻ വർഗ്ഗീയ വാദികളുടെ അക്രമത്തിനിരയാകുമ്പോൾ അത് അറിഞ്ഞഭാവമില്ല. കള്ളുകുടിക്കാനും പെണ്ണു പിടിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അവിടെ ആരും എത്തി നോക്കരുതെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണെന്നും പറഞ്ഞ് പല വമ്പന്മാരുടെയും സദാചാര ലംഘനങ്ങളെ ന്യായീകരിച്ച എത്രയോ വ്യക്തിസ്വാതന്ത്ര്യവാദികൾ ഉണ്ടിവിടെ! എന്തേ അവരൊന്നും യുക്തിവാദികൾ അവരുടെ ആശയം പ്രചരിപ്പിക്കുന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നില്ല? സ്വാതന്ത്ര്യം എന്നാൽ ചിലർക്കു മാത്രം അനുഭവിക്കാനുള്ളതാണോ? യുക്തിവാദികൾക്ക് ജനാധിപത്യ അവകാശങ്ങൾ ഇല്ലെന്നുണ്ടോ? പക്ഷെ ഒന്നോർക്കുക, ഏതു മതത്തിന്റെ പേരിലാണെങ്കിലും തീവ്രവാദവും അക്രമവും കൊണ്ടു നടക്കുന്നവർക്ക് ഇന്നയിന്ന കൂട്ടരെ മാത്രമേ ആക്രമിക്കാവൂ എന്ന് ഒരു നിർബന്ധവുമുള്ളവരല്ല. ഇന്ന് എനിക്കെങ്കിൽ നാളെ നിനക്കാണ് എന്ന് എല്ലാവരും ഓർക്കുക; എല്ലാവരും ജാഗ്രത പുലർത്തുക!

Wednesday, March 16, 2011

ഐ.റ്റി മേഖല ഇടതുഭരണത്തിൽ

ഐ.റ്റി മേഖല ഇടതുഭരണത്തിൽ

അഞ്ചു വർഷത്തിനിടയിൽ അസൂയാവഹമായ പുരോഗതിയാണ് ഐ.റ്റി മേഖല കൈവരിച്ചത്.

സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.

ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.

തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു.

ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.

അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.

ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.

കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക്.

ഗ്രാമപഞ്ചായത്തുകളിൽ ചെറുകിട ഐ.റ്റി പാർക്കുകൾ. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ.

അങ്ങനെ പോകുന്നു ഐ.റ്റി മേഖലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നനിയുടെ ഭരണ നേട്ടങ്ങൾ.

എല്ലാറ്റിലുമുപരി കേരളത്തിനു ദോഷകരമായ വ്യവസ്ഥകൾ ഒന്നുമില്ലാതെ തന്നെ കൊച്ചി സ്മാർട്ട് സിറ്റി കരാർ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു.