Saturday, February 13, 2010

പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!

പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!

വേറൊന്നുമില്ല. ഇതു പരീക്ഷാകാലമാണ്. സ്കൂൾ, ട്യൂട്ടോറികൾ, കുട്ടികൾ , രക്ഷകർത്താക്കൾ എല്ലാം പരീക്ഷാ ചൂടിലാണ്. എങ്ങനെയും ഗ്രേഡ് മെച്ചപ്പെടുത്താൻ വേണ്ടി നെട്ടോട്ടമോടുന്ന കുട്ടികൾ. ഇനിയും നിസംഗത കൈവിടാതെ ഇതു പോലെ ഇനി എന്തെല്ലാം നമ്മളു കാണാനിരിയ്ക്കുന്നു എന്നമട്ടിൽ പരീക്ഷയെ വകവയ്ക്കാതെ അടിച്ചു പൊളിയ്ക്കുന്ന വേന്ദ്രന്മാരും വേന്ദ്രത്തികളും ഇല്ലാതില്ല. സധൈര്യം പരീക്ഷ എഴുതുന്നവർ മിക്കവാറും പരീക്ഷകളെ വകവയ്ക്കാത്ത ഈ ഉരുപ്പടികളായിരിയ്ക്കും. പരീക്ഷയ്ക്ക് ബെല്ലടിയ്ക്കുമ്പോൾ കയ്യും കുടഞ്ഞ് ചുണ്ടും കോട്ടി കരഞ്ഞും വിറച്ചും വലിയ പഠിപ്പിസ്റ്റുകളായ കുട്ടികൾ പരീക്ഷാഹാളിലേയ്ക്ക് കടക്കുമ്പോൾ പഠിപ്പിസ്റ്റാകാൻ ആഗ്രഹിക്കാത്ത വീര-വീരത്തികൾ ലാഘവത്തോടെ ആരോടൊക്കെയോ സല്ലപിച്ചുകൊണ്ട് ആർക്കോവേണ്ടി പരീക്ഷാഹാളിലേയ്ക്ക് കയറുന്നു

പ്ലസ്-ടു , എസ്.എസ്.എൽ.സി പരീക്ഷകൾ എല്ലാം ഏതാണ്ട് ഒരുമിച്ചാണു നടക്കുന്നത്. ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളും ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളും ഉത്തരങ്ങളേക്കാൾ വലിയ ചോദ്യങ്ങളുമൊക്കെയായി വരുന്ന ചോദ്യപേപ്പറുകൾ തന്നെ ഒരു തമാശയാണെന്നതിനാലും, പാഠപുസ്തകങ്ങലുമായി അതിനു പറയത്തക്ക ബന്ധമൊന്നും ഉണ്ടാകാനിടയില്ലാത്തതിനാലും വായിൽ തോന്നിയത് എന്തും കടലാസിലേയ്ക്ക് ആവാഹിച്ചു വച്ച് സായൂജ്യമടയാം എന്നത് പതിവു പോലെ ഇത്തവണയും നമ്മുടെ ഈ പരീക്ഷകളുടെ പ്രത്യേകത തന്നെ ആയിരിയ്ക്കും. അതുകൊണ്ടു തന്നെ ഉറക്കമിളച്ചു പഠിക്കുന്നവർ കുറഞ്ഞ ഗ്രേഡിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്ത് വിഡ്ഡികളാകുമ്പോൾ ചോദ്യകർത്താക്കൾക്ക് തന്നെ ഉത്തരം അറിയാത്ത അഥവാ ഉത്തരമുണ്ടോ എന്നറിയാത്ത ചോദ്യങ്ങളെ ചോദ്യമുണ്ടാക്കിയ അദ്ധ്യാപകരുടെ അതേ “മനോനിലയിൽ“ നേരിട്ടുകൊണ്ട് ക്ലാസ്സിൽ കയറാതെ നടന്ന ആന്റി പഠിപ്പിസ്റ്റുകൾ ഉയർന്ന ഗ്രേഡോടെ ജയിച്ച് കയറുന്നത് കണ്ട് സ്കൂളിലെയും ട്യൂട്ടോറികളിലേയും അദ്ധ്യാപകർക്കും തങ്ങളുടേ മക്കളെക്കുറിച്ചുള്ള പ്രതീക്ഷകൾ കൈവിട്ട രക്ഷകർത്താക്കൾക്കും കണ്ണുമിഴിച്ച് നോക്കി നിൽക്കാനേ കഴിയൂ.

എന്തായാലും അസുഖം മൂർച്ഛിച്ച് എങ്ങനെയും ജീവൻ രക്ഷിക്കാൻ വേണ്ടി ആശുപത്രികളിൽനിന്നും ആശുപത്രികളിലെയ്ക്കു നെട്ടോട്ടമൂടുന്ന രോഗികളെ പോലെ ഒരു ട്യൂട്ടോറിയിൽ നിന്നും മറ്റൊരിടത്തെക്കും സ്പെഷ്യൽ ക്ലാസുകളിലേയ്ക്കും നെട്ടോട്ടമോടുന്ന കുട്ടികൾ തളർന്ന് വീട്ടിലെത്തുമ്പോൾ കുറിപ്പടിപ്രകാരം മരുന്നു കഴിപ്പിക്കുവാൻ അതാ ഇരിയ്ക്കുന്നു ഡോർ ടു ഡൊർ വിജ്ഞാന വിതരണക്കാരിൽ ഒരാളായ ഹോം ട്യൂഷൻ മാസ്റ്റർ! ഇങ്ങനെയൊക്കെ പഠിച്ച് എഴുതേണ്ടതരം പരീക്ഷയൊന്നുമല്ല ഇപ്പോൾ നടക്കുന്നതെന്ന് അറിയാവുന്ന രക്ഷിതാക്കൾ തന്നെയാ‍ണ് കുട്ടികളെ ഇത്തരത്തിൽ പീഡിപ്പിയ്ക്കുന്നത്. സ്കൂളിൽ നിന്നും പാരലൽ കോളേജുകളിൽ നിന്നും ആവശ്യത്തിനുള്ള സഹായങ്ങൾ ഒക്കെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. വീട്ടിൽ ചെന്ന് കൂടുതൽ അദ്ധ്വാനിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്ന സ്കൂൾ അദ്ധ്യാപകർ തന്നെ പക്ഷെ കുട്ടികൾക്ക് വലിയ പഠന ഭാരങ്ങളാണ് ഏല്പിച്ചു വിടുന്നത്.

ഇന്ന് പാണ്ടൻ പുസ്തകങ്ങൾ മാത്രം ചുമന്നു കൊണ്ടു പൊയാൽ പോര. കൂറേ ചാർട്ടുകളും അസൈന്മെന്റു പേപ്പറുകളും ചപ്പുചവറുകളുമായി വേച്ചുവേച്ചു നീങ്ങുന്ന കുട്ടികൾ തങ്ങളൂടെ തൊഴിലവസരം നിഷേധിച്ചു കൊണ്ടാണ് ഈ പാ‍ണ്ടങ്ങൾ ചുമന്നു നീങ്ങുന്നതെന്നാണ് ചുമട്ടുതൊഴിലാളി സുഹൃത്തുക്കൾ പിറുപിറുക്കുന്നത്. നോക്കു കൂലിയെ സ. പിണറായിതന്നെ തള്ളിപ്പറഞ്ഞ സ്ഥിതിയ്ക്ക് അതിനും സ്കോപ്പില്ല. ഇനി ഇതയും വലുപ്പവും ഭാരവുമുള്ള പുസ്തകത്തിനുള്ളിൽ എന്താണെന്നു ചോദിച്ചാൽ ചോളി കേ പീച്ചേ ക്യാഹേ ആകും. പദപ്രശ്നങ്ങളെ തോല്പിയ്ക്കുന്ന അവ്യക്തതകളും ദുരൂഹതകളും കുട്ടികളോടുള്ള മുൻ കൂർ മറുചോദ്യങ്ങളും വെല്ലുവിളികളും (ധൈര്യമുണ്ടെങ്കിൽ ഉത്തരം കണ്ടു പിടി എന്ന മട്ടിൽ) മറ്റുമായി അടിച്ചിറക്കുന്ന പുസ്തകങ്ങൾ ഭ്രാന്തു പിടിയ്ക്കുമെന്നു കരുതി അദ്ധ്യാപകർ പേടിച്ചു തുറക്കാറില്ല. പകരം കുട്ടികളെ പരീക്ഷണവസ്തുക്കളാക്കുകയാണ്. രക്ഷിതാക്കളാകട്ടെ പാഠപുസ്തകങ്ങളിൽ ഭ്രാന്തൻ ഉള്ളടക്കങ്ങളാണുള്ളതെന്നറിയാതെ ഉറക്കമിളപ്പിച്ചു വായിപ്പിയ്ക്കുന്നു.

ചോദ്യങ്ങൾ നേരേ ഉത്തരങ്ങൾ ചൊവ്വേ എന്നതല്ല, ചോദ്യങ്ങൾ വളച്ച് ഉത്തരങ്ങൾ കുഴച്ച് എന്നതാണ് നമ്മുടെ ഇപ്പോഴത്തെ പുസ്തകങ്ങളുടെയും പരീക്ഷാ ചോദ്യങ്ങളുടെയും രീതി! ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ ആകോ! എം.എ.ബേബി സഖാവിനെങ്ങാനും സമയമുണ്ടായി സ്കൂൾ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയാൽ ബെറ്റി സഖാവിനു പിന്നെ ബേബി സഖാവിന്റെ മേലിൽ സദാ ഒരു കണ്ണു വേണ്ടിവരും. കാരണം അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ ഇതിന്റെയൊക്കെ ഉത്തരവാദിത്വവും ചുമന്നാണോ താൻ ഇത്രയും കാലം നടന്നതെന്നു വിചാരിച്ച് രാഷ്ട്രീയവും നിരീശ്വരവാദവും മറ്റും ഉപേക്ഷിച്ച് സന്യാസത്തിനു പോയാലും അദ്ഭുതമില്ല.

വിവരമുള്ളവരാരും ഇന്നു വരെ നമ്മുടെ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയിട്ടില്ലാത്തതുകൊണ്ടും മേലിലും വായിക്കാൻ സാദ്ധ്യതകൾ ഇല്ലാത്തതുകൊണ്ടും അതിപ്രകാരംതന്നെ തുടരും.ഗ്രേഡിംഗിനെയോ പുതിയ പാഠ്യപദ്ധതിയൂടെ സോദ്ദേശ്യത്തെയോ തല്ലിപ്പറയുന്നില്ല. സമീപനങ്ങൾ നല്ലതുതന്നെ. പക്ഷെ പാഠപുസ്തകങ്ങൾ അടക്കമുള്ള ഇപ്പോഴത്തെ ഉപാധികളെ വിമർശിക്കാതെ വയ്യ! ഈ പോരായ്മകള്‍ പരിഹരിക്കപ്പെടേണ്ടതാണ് . പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ! പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ!

1 comment:

Unknown said...

സജീ,

ചോദ്യങ്ങള്‍ വളച്ച് ചോദിച്ച് എന്തിനാ പാവം കുട്ടികളെ വലയ്ക്കുന്നത്.
നമ്മുടെ പരീക്ഷാ സ്മ്പ്രദായം തന്നെ മാറേണ്ടിയിരിക്കുന്നു.