Saturday, February 13, 2010

പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!

പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!

വേറൊന്നുമില്ല. ഇതു പരീക്ഷാകാലമാണ്. സ്കൂൾ, ട്യൂട്ടോറികൾ, കുട്ടികൾ , രക്ഷകർത്താക്കൾ എല്ലാം പരീക്ഷാ ചൂടിലാണ്. എങ്ങനെയും ഗ്രേഡ് മെച്ചപ്പെടുത്താൻ വേണ്ടി നെട്ടോട്ടമോടുന്ന കുട്ടികൾ. ഇനിയും നിസംഗത കൈവിടാതെ ഇതു പോലെ ഇനി എന്തെല്ലാം നമ്മളു കാണാനിരിയ്ക്കുന്നു എന്നമട്ടിൽ പരീക്ഷയെ വകവയ്ക്കാതെ അടിച്ചു പൊളിയ്ക്കുന്ന വേന്ദ്രന്മാരും വേന്ദ്രത്തികളും ഇല്ലാതില്ല. സധൈര്യം പരീക്ഷ എഴുതുന്നവർ മിക്കവാറും പരീക്ഷകളെ വകവയ്ക്കാത്ത ഈ ഉരുപ്പടികളായിരിയ്ക്കും. പരീക്ഷയ്ക്ക് ബെല്ലടിയ്ക്കുമ്പോൾ കയ്യും കുടഞ്ഞ് ചുണ്ടും കോട്ടി കരഞ്ഞും വിറച്ചും വലിയ പഠിപ്പിസ്റ്റുകളായ കുട്ടികൾ പരീക്ഷാഹാളിലേയ്ക്ക് കടക്കുമ്പോൾ പഠിപ്പിസ്റ്റാകാൻ ആഗ്രഹിക്കാത്ത വീര-വീരത്തികൾ ലാഘവത്തോടെ ആരോടൊക്കെയോ സല്ലപിച്ചുകൊണ്ട് ആർക്കോവേണ്ടി പരീക്ഷാഹാളിലേയ്ക്ക് കയറുന്നു

പ്ലസ്-ടു , എസ്.എസ്.എൽ.സി പരീക്ഷകൾ എല്ലാം ഏതാണ്ട് ഒരുമിച്ചാണു നടക്കുന്നത്. ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളും ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളും ഉത്തരങ്ങളേക്കാൾ വലിയ ചോദ്യങ്ങളുമൊക്കെയായി വരുന്ന ചോദ്യപേപ്പറുകൾ തന്നെ ഒരു തമാശയാണെന്നതിനാലും, പാഠപുസ്തകങ്ങലുമായി അതിനു പറയത്തക്ക ബന്ധമൊന്നും ഉണ്ടാകാനിടയില്ലാത്തതിനാലും വായിൽ തോന്നിയത് എന്തും കടലാസിലേയ്ക്ക് ആവാഹിച്ചു വച്ച് സായൂജ്യമടയാം എന്നത് പതിവു പോലെ ഇത്തവണയും നമ്മുടെ ഈ പരീക്ഷകളുടെ പ്രത്യേകത തന്നെ ആയിരിയ്ക്കും. അതുകൊണ്ടു തന്നെ ഉറക്കമിളച്ചു പഠിക്കുന്നവർ കുറഞ്ഞ ഗ്രേഡിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്ത് വിഡ്ഡികളാകുമ്പോൾ ചോദ്യകർത്താക്കൾക്ക് തന്നെ ഉത്തരം അറിയാത്ത അഥവാ ഉത്തരമുണ്ടോ എന്നറിയാത്ത ചോദ്യങ്ങളെ ചോദ്യമുണ്ടാക്കിയ അദ്ധ്യാപകരുടെ അതേ “മനോനിലയിൽ“ നേരിട്ടുകൊണ്ട് ക്ലാസ്സിൽ കയറാതെ നടന്ന ആന്റി പഠിപ്പിസ്റ്റുകൾ ഉയർന്ന ഗ്രേഡോടെ ജയിച്ച് കയറുന്നത് കണ്ട് സ്കൂളിലെയും ട്യൂട്ടോറികളിലേയും അദ്ധ്യാപകർക്കും തങ്ങളുടേ മക്കളെക്കുറിച്ചുള്ള പ്രതീക്ഷകൾ കൈവിട്ട രക്ഷകർത്താക്കൾക്കും കണ്ണുമിഴിച്ച് നോക്കി നിൽക്കാനേ കഴിയൂ.

എന്തായാലും അസുഖം മൂർച്ഛിച്ച് എങ്ങനെയും ജീവൻ രക്ഷിക്കാൻ വേണ്ടി ആശുപത്രികളിൽനിന്നും ആശുപത്രികളിലെയ്ക്കു നെട്ടോട്ടമൂടുന്ന രോഗികളെ പോലെ ഒരു ട്യൂട്ടോറിയിൽ നിന്നും മറ്റൊരിടത്തെക്കും സ്പെഷ്യൽ ക്ലാസുകളിലേയ്ക്കും നെട്ടോട്ടമോടുന്ന കുട്ടികൾ തളർന്ന് വീട്ടിലെത്തുമ്പോൾ കുറിപ്പടിപ്രകാരം മരുന്നു കഴിപ്പിക്കുവാൻ അതാ ഇരിയ്ക്കുന്നു ഡോർ ടു ഡൊർ വിജ്ഞാന വിതരണക്കാരിൽ ഒരാളായ ഹോം ട്യൂഷൻ മാസ്റ്റർ! ഇങ്ങനെയൊക്കെ പഠിച്ച് എഴുതേണ്ടതരം പരീക്ഷയൊന്നുമല്ല ഇപ്പോൾ നടക്കുന്നതെന്ന് അറിയാവുന്ന രക്ഷിതാക്കൾ തന്നെയാ‍ണ് കുട്ടികളെ ഇത്തരത്തിൽ പീഡിപ്പിയ്ക്കുന്നത്. സ്കൂളിൽ നിന്നും പാരലൽ കോളേജുകളിൽ നിന്നും ആവശ്യത്തിനുള്ള സഹായങ്ങൾ ഒക്കെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. വീട്ടിൽ ചെന്ന് കൂടുതൽ അദ്ധ്വാനിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്ന സ്കൂൾ അദ്ധ്യാപകർ തന്നെ പക്ഷെ കുട്ടികൾക്ക് വലിയ പഠന ഭാരങ്ങളാണ് ഏല്പിച്ചു വിടുന്നത്.

ഇന്ന് പാണ്ടൻ പുസ്തകങ്ങൾ മാത്രം ചുമന്നു കൊണ്ടു പൊയാൽ പോര. കൂറേ ചാർട്ടുകളും അസൈന്മെന്റു പേപ്പറുകളും ചപ്പുചവറുകളുമായി വേച്ചുവേച്ചു നീങ്ങുന്ന കുട്ടികൾ തങ്ങളൂടെ തൊഴിലവസരം നിഷേധിച്ചു കൊണ്ടാണ് ഈ പാ‍ണ്ടങ്ങൾ ചുമന്നു നീങ്ങുന്നതെന്നാണ് ചുമട്ടുതൊഴിലാളി സുഹൃത്തുക്കൾ പിറുപിറുക്കുന്നത്. നോക്കു കൂലിയെ സ. പിണറായിതന്നെ തള്ളിപ്പറഞ്ഞ സ്ഥിതിയ്ക്ക് അതിനും സ്കോപ്പില്ല. ഇനി ഇതയും വലുപ്പവും ഭാരവുമുള്ള പുസ്തകത്തിനുള്ളിൽ എന്താണെന്നു ചോദിച്ചാൽ ചോളി കേ പീച്ചേ ക്യാഹേ ആകും. പദപ്രശ്നങ്ങളെ തോല്പിയ്ക്കുന്ന അവ്യക്തതകളും ദുരൂഹതകളും കുട്ടികളോടുള്ള മുൻ കൂർ മറുചോദ്യങ്ങളും വെല്ലുവിളികളും (ധൈര്യമുണ്ടെങ്കിൽ ഉത്തരം കണ്ടു പിടി എന്ന മട്ടിൽ) മറ്റുമായി അടിച്ചിറക്കുന്ന പുസ്തകങ്ങൾ ഭ്രാന്തു പിടിയ്ക്കുമെന്നു കരുതി അദ്ധ്യാപകർ പേടിച്ചു തുറക്കാറില്ല. പകരം കുട്ടികളെ പരീക്ഷണവസ്തുക്കളാക്കുകയാണ്. രക്ഷിതാക്കളാകട്ടെ പാഠപുസ്തകങ്ങളിൽ ഭ്രാന്തൻ ഉള്ളടക്കങ്ങളാണുള്ളതെന്നറിയാതെ ഉറക്കമിളപ്പിച്ചു വായിപ്പിയ്ക്കുന്നു.

ചോദ്യങ്ങൾ നേരേ ഉത്തരങ്ങൾ ചൊവ്വേ എന്നതല്ല, ചോദ്യങ്ങൾ വളച്ച് ഉത്തരങ്ങൾ കുഴച്ച് എന്നതാണ് നമ്മുടെ ഇപ്പോഴത്തെ പുസ്തകങ്ങളുടെയും പരീക്ഷാ ചോദ്യങ്ങളുടെയും രീതി! ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ ആകോ! എം.എ.ബേബി സഖാവിനെങ്ങാനും സമയമുണ്ടായി സ്കൂൾ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയാൽ ബെറ്റി സഖാവിനു പിന്നെ ബേബി സഖാവിന്റെ മേലിൽ സദാ ഒരു കണ്ണു വേണ്ടിവരും. കാരണം അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ ഇതിന്റെയൊക്കെ ഉത്തരവാദിത്വവും ചുമന്നാണോ താൻ ഇത്രയും കാലം നടന്നതെന്നു വിചാരിച്ച് രാഷ്ട്രീയവും നിരീശ്വരവാദവും മറ്റും ഉപേക്ഷിച്ച് സന്യാസത്തിനു പോയാലും അദ്ഭുതമില്ല.

വിവരമുള്ളവരാരും ഇന്നു വരെ നമ്മുടെ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയിട്ടില്ലാത്തതുകൊണ്ടും മേലിലും വായിക്കാൻ സാദ്ധ്യതകൾ ഇല്ലാത്തതുകൊണ്ടും അതിപ്രകാരംതന്നെ തുടരും.ഗ്രേഡിംഗിനെയോ പുതിയ പാഠ്യപദ്ധതിയൂടെ സോദ്ദേശ്യത്തെയോ തല്ലിപ്പറയുന്നില്ല. സമീപനങ്ങൾ നല്ലതുതന്നെ. പക്ഷെ പാഠപുസ്തകങ്ങൾ അടക്കമുള്ള ഇപ്പോഴത്തെ ഉപാധികളെ വിമർശിക്കാതെ വയ്യ! ഈ പോരായ്മകള്‍ പരിഹരിക്കപ്പെടേണ്ടതാണ് . പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ! പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ!

Tuesday, February 2, 2010

ആദരാഞ്ജലികൾ!

അന്തരിച്ച
പ്രശസ്ത ചലച്ചിത്ര നടൻ
കൊച്ചിൻ ഹനീഫയ്ക്ക്
ആദരാഞ്ജലികൾ!

Sunday, January 17, 2010

ജ്യോതി ബസു അന്തരിച്ചു


കൊല്‍ക്കത്ത ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tuesday, January 12, 2010

വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും

വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിൻ കീഴിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി വിധി. ഇത് ഒരു വിവാദത്തിലേയ്ക്ക് നീങ്ങുകയാണ്. സുപ്രീം കോടതി ഇതിനെതിരെ അപ്പീൽ പോകുമെന്നും പറയുന്നു. ഒരു കീഴ്കോടതി അതിന്റെ തന്നെ പരമോന്നത കോടതിയെ സംബന്ധിച്ച് വിധി പറയുക, അതിനെതിരെ പരമോന്നത കോടതി അപ്പീൽ നൽകുക; ഇത് വളരെ അസാധാരണവും വിചിത്രവുമാണ്. എങ്കിലും ചില ചോദ്യങ്ങൾ ഉയർത്തേണ്ടിയിരിക്കുന്നു.

നമ്മുടെ ജുഡീഷ്യറി നമ്മുടെ ജനാധിപത്യ സംവിധാനത്തിനു പുറത്താണോ ? എക്സെംഷെനുണ്ടോ എന്നത് തന്നെ ചോദ്യം. സുപ്രീം കോടതിവരെ ഉൾപ്പെടുന്ന ജുഡീഷ്യറിയും ഇന്ത്യയുടെ ലിഘിത ഭരണഘടനയ്ക്ക് വിധേയമാണെന്നാണ് നമ്മൾ മനസിലാക്കിയിട്ടുള്ളത്. അതങ്ങനെ തന്നെയാണു താനും. ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാരത്തിലേറുന്ന ഭരണകൂടത്തിനെതിരെ പോലും വിധിന്യായ അധികാരം ജുഡീഷ്യറിക്കു നൽകിയിരിക്കുന്നത് നമ്മുടേ ജനാധിപത്യത്തെ സംരക്ഷ്യ്ക്കുവാനാണ്.

നമ്മുടെ ഭരണഘടനാ നിയമങ്ങളനുസരിച്ച് പോലീസും ജുഡീഷ്യറിയും എല്ലാം ജനാധിപത്യത്തിന്റെ കാവൽ സംവിധാനങ്ങളാണ്. രക്ഷകരാണ്. എന്നുവച്ചാൽ രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഭരണഘടനാപരമായ സംവിധാനങ്ങളിൽ ഒന്നു തന്നെ ജുഡീഷ്യറിയും. രാജ്യത്തെ നിയമങ്ങളെല്ലാം അവർക്കും ബാധകമാണ്. ന്മ്മുടെ ജഡ്ജിമാരും ഇന്ത്യൻ പൌരന്മാരാണ്. ഒരു സാധാരണ ഇന്ത്യൻ പൌരന് ലഭിക്കുന്ന അവകാശങ്ങൾക്ക് ഉപരിയായി സുപ്രീം കോടതി ജഡ്ജിയ്ക്കു പോലും കൂടുതൽ അവകാശങ്ങൾ ഒന്നുമില്ല. ഭരണഘടനാ നിയമങ്ങൾക്കുമുന്നിലും സധാരണ നിയമങ്ങൾക്കുമുന്നിലും ജഡ്ജിമാരടക്കം എല്ലാവരും തുല്യരാണ്.

കോടതി സ്ഥാപനങ്ങളാകട്ടെ മറ്റേതൊരു സർക്കാർ ഓഫീസും പോലെ തന്നെ. പിന്നെങ്ങനെയാണ് വിവരാവകാശ നിയമത്തിൽ നിന്നും സുപ്രീം കോടതിയെയും ജഡ്ജിമാരെയും ഒഴിവാക്കാൻ കഴിയുക. മറ്റു സർക്കാർ ഓഫീസുകളിൽ നിന്നും വിവരങ്ങൾ അറിയാൻ അവകാശം ഉള്ളതുപോലെ തന്നെ സുപ്രീം കോടതി ജഡ്ജിയുടെ ഓഫീസിൽ നിന്നും വിവരങ്ങൾ അറിയാനുള്ള അവകാശം പൌരന്മാർക്കുണ്ട്. മറ്റേതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടതുപോലെ ചീഫ് ജസ്റ്റിസ് അടക്കം ജഡ്ജിമാരും സ്വത്തുവിവരം വെളിപ്പെടുത്തേണ്ടതുതന്നെ.

തന്ത്രപ്രധാനമായ വിവരങ്ങൾ കോടതികളെന്നല്ല ഒരു സർക്കാർ ഓഫീസുകളും വെളിപ്പെടുത്തേണ്ടതില്ലെന്നു വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അടക്കം ഓഫീസിൽ നിന്ന് പൌരന്മാർ വിവരങ്ങൾ അറിയുന്നതിൽ എന്താണു തെറ്റ്? പൌരന്മാരുടെ അവകാശങ്ങളെ കോടതി തന്നെ നിഷേധിക്കുന്നതിനു തുല്യമല്ലേ അത്?

ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്നും വിധിന്യായവുമായി ബന്ധപ്പെട്ട രേഖകൾ മാത്രമല്ലല്ലോ പൌരന്മാർക്ക് അറിയാനുണ്ടാവുക! ഓഫീസ് സംബന്ധമായി മറ്റു പല വിവരങ്ങളും അറിയാനുണ്ടായിക്കൂടെ? ഡൽഹി ഹൈക്കോടതി വിധിയിൽ പറയുന്നതാകട്ടെ നിയമനം, ജസ്റ്റിസിന്റെ സ്വത്തുവിവരം എന്നിവ വെളിപ്പെടുത്തണമെന്നാണ്. അതിൽ എന്താണപകടം? മാത്രവുമല്ല ഒരു ഓഫീസ് പ്രവർത്തനം തന്നെയാണല്ലോ ചീഫ് ജസ്റ്റിസിന്റെ ആസ്ഥാനത്തും നടക്കുന്നത്. അപ്പോൾപിന്നെ ഈ കോടതി ഓഫീസിലെ വിവരങ്ങൾ പൌരന്മാർ അറിയുന്നതിനെ ഭയക്കുന്നതെന്തിന്?

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഭരണഘടനാപരമായി തന്നെ സ്ഥാപിക്കപ്പെട്ടിട്ടുള്ള നീതിന്യായ വിഭാഗങ്ങൾ മാത്രം ജനങ്ങൾക്കും മുകളിലാണോ? ഏതെങ്കിലും കോടതിയ്ക്കോ ജഡ്ജിക്കോ ബന്ധപ്പെട്ട ഓഫീസിനോ ഒരു അപ്രമാദിത്വം കല്പിച്ചു കൊടുക്കുവാൻ സാധിയ്ക്കുമോ? ജഡ്ജിമാരാകുന്നവരും രാജ്യത്തെ പൌരന്മാരല്ലേ? സധാരണ പൌരന്മാരിൽ നിന്നും അധികമായി അവർക്ക് എന്തെങ്കിലുംതരത്തിലുള്ള പ്രാമാണികത്വം നൽകേണ്ടതുണ്ടോ? ഇല്ലെന്നു താന്നെ പറയേണ്ടത്!

Monday, November 2, 2009

ആഗ്രഹിക്കാത്തൊരു ഭ്രൂണം മുളച്ചാൽ............

ആഗ്രഹിക്കാത്തൊരു ഭ്രൂണം മുളച്ചാൽ............

മുൻ കുറിപ്പ് : ഈ കുറിപ്പിന് ആധാരം ഒരു പത്ര വാർത്തയാണ്. അത് ഇതെഴുതാൻ ഒരു നിമിത്തമാണ്. എന്നാൽ ആര്, എവിടെ , എന്ത്, ഏതു പത്രത്തിൽ എന്നിവ ഇവിടെ പ്രസക്തമാണെന്നു കരുതുന്നില്ല.

പോസ്റ്റിന്റെ ചുരുക്കം: സമൂഹത്തിന്റെ അംഗീകൃത സദാചര സങ്കല്പങ്ങളുമായി നമ്മൾ ഓരോരുത്തരും അവരവരുടെ ജീവിതത്തെ പൊരുത്തപ്പെടുത്താൻ ശ്രമിയ്ക്കണം. അസാന്മർഗ്ഗിക പ്രവർത്തനങ്ങളിലേയ്ക്കു വഴുതി പോകതിരിയ്ക്കാൻ പാകത്തിൽ ജീവിതം സ്വയം നിയന്ത്രിയ്ക്കണം. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചു പോവുകയോ, ആ തെറ്റിന് എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാവുകയോ ചെയ്താലും അതിന്റെ പേരിൽ ജീവിതം സ്വയം ഒടുക്കാനോ ഒരു തെറ്റിനെ മറ്റൊരു തെറ്റു കൊണ്ടു പരിഹരിയ്ക്കാനോ ശ്രമിയ്ക്കരുത്. തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം സമയം ലഭിയ്ക്കും. ഏതു പ്രതിസന്ധികളും പ്രതികൂലാവസ്ഥകളും ഉണ്ടായാലും ജീവിതം ജീവിച്ചു തന്നെ തീർക്കണം. ഈ ഭൂമിലിലെ ഒരു തുള്ളി ജീവ സൌഭാഗ്യം വിലമതിയ്ക്കാനാകാത്തതാണ്; എത്രയും മൂല്യവത്താണ് അത് !

ഇനി വിശദാംശങ്ങളിലേയ്ക്ക്........

വിവാഹിതയല്ലാത്ത ഒരു പെൺകുട്ടി ഗർഭം ധരിച്ചാലത്തെ അനന്തര ഫലങ്ങൾ എന്തൊക്കെയാകാം?

ഒന്ന് : ആ ഗർഭത്തിനുത്തരവാദിയായ പുരുഷൻ ആ പെൺകുട്ടിയെ വിവാഹം കഴിച്ച് പിന്നീടുള്ള കാലം ജീവിയ്ക്കുക.

രണ്ട് : വയറ്റിൽ പൂർണ്ണ വളർച്ച പ്രാപിയ്ക്കുന്നതിനു മുമ്പ് ആ കുഞ്ഞിനെ നശിപ്പിയ്ക്കുക

മൂന്ന് : അപമാന ഭാരത്താൽ ആ കുഞ്ഞിനെയും വയറ്റിലിട്ടു കൊണ്ട് ആത്മഹത്യ ചെയ്യുക

നാല് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ട് അമ്മ അമ്മയുടെ വഴിയ്ക്കു പോവുക.

അഞ്ച് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ ആർക്കെങ്കിലും കൊടുക്കുകയോ ഏതെങ്കിലും അനാഥാലയത്തിൽ ഏല്പിയ്ക്കുകയോ ചെയ്ത് അമ്മയും കുഞ്ഞും രണ്ടിടത്ത് രണ്ടുവഴിയ്ക്ക് തുടർന്നും ജീവിയ്ക്കുക.

ആറ് : വ്യക്തിപരമായും സാമൂഹ്യമായും അമ്മയും കുഞ്ഞും അനുഭവിയ്ക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളും അവഗണിച്ച് കുട്ടിയെ പ്രസവിച്ച് അമ്മയും കുഞ്ഞും തുടർന്നും ജീവിയ്ക്കുക.

ഇതിൽ ഒന്നാമത് പറഞ്ഞത് എല്ലായ്പോഴും പ്രയോഗികമായിരിയ്ക്കില്ല. ഒരു പക്ഷെ വിവാഹം കഴിക്കത്തക്ക സാഹചര്യങ്ങളായിരിയ്ക്കില്ല രണ്ടുപേർക്കും. അതല്ലെങ്കിൽ രണ്ടിൽ ഒരാൾ അതിനു സന്നദ്ധമായെന്നിരിയ്ക്കില്ല. മിക്കപ്പോഴും ആണുങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ തടിയൂരുകയാണ് പതിവ്. പലപ്പോഴും സ്ത്രീ വഞ്ചിയ്ക്കപ്പെടുന്നു. മാത്രവുമല്ല ലൈംഗിക ബന്ധത്തിനു മുമ്പ് ഗർഭമുണ്ടായാൽ വിവാഹം കഴിച്ചു കൊള്ളാമെന്ന് വ്യവസ്ഥ വച്ചിട്ടായിരിയ്ക്കില്ല മിക്ക വിവാഹേതര ലൈംഗിക ബന്ധങ്ങളും നടക്കുക. ഇനി ഗർഭിണിയായ സ്ത്രീ ഒന്നിലധികം പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ കുട്ടിയുടെ പിതൃത്വം ആർക്കാണെന്ന് തിരിച്ചറിയാനും കഴിയില്ല. അതിനു പിന്നെ ഡി.എൻ.എ ടെസ്റ്റും മറ്റും നടത്തേണ്ടിയും വരും.

അങ്ങനെ ഒന്നാമതു പറഞ്ഞ മാർഗ്ഗം അസാദ്ധ്യമാകുമ്പോൾ പിന്നെ പ്രായോഗികമായയത് രണ്ടാമതു പറഞ്ഞ ഭ്രൂണഹത്യയാണ്. ഇതാകട്ടെ ഒരു ക്രൂരകൃത്യമാണ്. കൊലപാതകമാണ്. ഒരു മനുഷ്യനെ-അതു സ്വന്തം കുട്ടിയാണെങ്കിലും, ആഗ്രഹിയ്ക്കാത്ത ജനനമാണെങ്കിലും, അതു ഭ്രൂണാവസ്ഥയിലാണെങ്കിലും- കൊല്ലുന്നത് ക്രൂരത തന്നെ. ജനനം ജനിയ്ക്കുന്ന കുട്ടിയുടെ കുറ്റമല്ല. അതിനാൽ ഇവിടെ ചെയ്യാത്ത കുറ്റത്തിന് ഒരു കുട്ടി ശിക്ഷിയ്ക്കപ്പെടുകയാണ്. അതും ക്രൂരമായ വധശിക്ഷ. ഒരു തരത്തിലും ഇതു ന്യായീകരിയ്ക്കാവുന്നതല്ല. ജീവൻ രൂപപ്പെട്ടാൽ ജനിച്ച് പുറത്തു വരികയെന്നുള്ളത് ഒരു കുഞ്ഞിന്റെ സ്വാഭാവികാവകാശമാണ്. അഥവാ അങ്ങനെയാണ് കരുതേണ്ടത്. അതുകൊണ്ട് ഒരമ്മ ഒരിയ്ക്കലും സ്വന്തം ഉദരത്തിൽ വളരുന്ന കുട്ടിയെ നശിപ്പിയ്ക്കരുത്. ബലാത്സംഘം ചെയ്യപ്പെട്ടതാണെങ്കിൽ കൂടിയും.

( ബലാത്സംഘത്തിലൂടെ ജനിയ്ക്കുന്ന കുട്ടി വളർന്ന് അതറിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിയ്ക്കുമെന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ അത് ആ കുട്ടി ഒരിയ്ക്കലും അറിയാതിരിയ്ക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കുകയോ അല്ലെങ്കിൽ അതിൽ ആ കുട്ടിയ്ക്ക് അത്തരമൊരു മാനസിക അപകർഷബോധം ഉണ്ടാകാതിരിയ്ക്കുന്നതിനുള്ള അവബോധം ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്യണം എന്ന് ഉത്തരം. എന്നാലും ഭ്രൂണഹത്യ ന്യായീകരിയ്ക്കപ്പെടുന്നില്ല.)

ഇനി മൂന്നാമത്തെ മാർഗ്ഗം നോക്കാം. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംഭവിയ്ക്കാറുള്ള ഒന്നാണ് ആത്മഹത്യ. ഇന്നത്തെ കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ ആത്മഹത്യയാണണല്ലോ നടക്കുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾ. അപ്പോൾ പിന്നെ ഒരു സ്ത്രീയുടെ ശേഷിയ്ക്കുന്ന ജീവിതത്തിൽ വളരെയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന അവിഹിത ഗർഭത്തിന്റെ കാര്യം വരുമ്പോൾ മിക്കവാറും പെൺകുട്ടികൾ സ്വീകരിയ്ക്കുന്ന മാർഗ്ഗം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇത് തികഞ്ഞ മണ്ടത്തരമാണ്. ജീവിതത്തിൽ ഉടനീളം സമൂഹത്തിൽ നില നിൽക്കുന്ന സദാചാര സങ്കല്പങ്ങളുമായി ഓരോരുത്തരുടെയും ജീവിതത്തെ പൊരുത്തപ്പെടുത്തി കൊണ്ടു പോകേണ്ടത് ആവശ്യം തന്നെ. കഴിയുന്നതും അസാന്മാർഗ്ഗിക ജീവിതം നയിക്കാൻ പാടില്ലതന്നെ. എന്നാൽ സന്മാർഗ്ഗത്തിന്റേതല്ലാത്ത വഴിയിൽ എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചു പോയാൽ ആത്മത്യ ചെയ്യുകയല്ല ചെയ്യേണ്ടത്.

തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം പിന്നെയും സമയമുണ്ട്. സ്വയം മരണത്തെ വരിയ്ക്കുന്നതും കൊലപാതകം തന്നെയാണ്. ഒരാളുടെ ജീവൻ എടുക്കാൻ- അത് സ്വന്തം ജീവനാണെങ്കിലും- ആർക്കും അതിനവകാശമില്ല. ഒരിയ്ക്കലും രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗം ബാധിച്ച് വേദന കൊണ്ട് അങ്ങേയറ്റം പ്രയാസപ്പെടുമ്പോൾ രോഗി സ്വയം ദയാവധം ആവശ്യപ്പെട്ടാൽ അതുപോലും സാധാരണ ചെയ്തു കൊടുക്കാൻ ആരും തയ്യാറാകില്ലെന്ന് ഇത്തരുണത്തിൽ ഓർക്കണം. പരമാവധി വേദന ഇല്ലാതാക്കി മരണം വരെ പരിരക്ഷിയ്ക്കാനാണ് ശ്രമിയ്ക്കുക. ജീവന്റെ വില അത്ര വലുതാണ്. ഇവിടെ ഗർഭം ധരിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുമ്പോൾ ഇരട്ട കൊലപാതകമാണ് നടത്തുന്നത്. സ്വന്തം ജീവനെ കൊല്ലുന്നതോടൊപ്പം വയറ്റിലുള്ള കുഞ്ഞിനെയും കൊല്ലുന്ന കൊടിയ പാതകം. അപ്പോൾ മൂന്നാമതു പറഞ്ഞ മാർഗ്ഗവും അംഗീകരിയ്ക്കാനാകില്ല.

ഇനി നാലാമത്തെ മാർഗ്ഗം നോക്കുക. ഇതിൽ ചെയ്യുന്നത് എന്താണെന്നു വച്ചാൽ പ്രസവിച്ച് ചോരക്കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിച്ചു പോവുക എന്നതാണ്. കുട്ടിയെ ആരെങ്കിലും വന്നു എടുത്തു കൊണ്ടു പോയി വളർത്തി കൊള്ളും എന്ന വിശ്വാസത്തിലാണ് ഇതു ചെയ്യുന്നത്. ഇതിൽ കുഞ്ഞിനോട് അല്പം അനുകമ്പയുടെ അംശം ഉണ്ടെങ്കിലും അമ്മയുടെ സ്വാർത്ഥതയാണ് കൂടുതൽ പ്രകടമാകുന്നത്. ഇങ്ങനെ പല അമ്മമാരും ചെയ്ത അനുഭവങ്ങൾ ഉണ്ട്. ഇങ്ങനെ ഉപേക്ഷിയ്ക്കപ്പെട്ട ചില കുഞ്ഞുങ്ങൾ ആരാലെങ്കിലും രക്ഷിയ്ക്കപ്പെട്ട് ആരാലെങ്കിലും വളർത്തപ്പെടാം. ചിലപ്പോൾ ആരും കാണാതെ ഉപേക്ഷിച്ചിടത്ത് നിസഹായാ‍വസ്ഥയിൽ കിടന്ന് കുഞ്ഞ് മരിച്ചു പോയെന്നും വരാം. ഏതെങ്കിലും ഹിംസ്ര ജന്തുകളാൽ കടിച്ച് കീറപ്പെട്ടെന്നും ഭക്ഷിയ്ക്കപ്പെട്ടെന്നും വരാം. ഭ്രൂണാവസ്ഥയിൽ ഒരു കുഞ്ഞ് നശിപ്പിയ്ക്കപ്പെടുന്നതിനെക്കാ‍ൾ ക്രൂരമാ‍യ മരണമായിരിയ്ക്കും ഒരു പക്ഷെ എവിടെയെങ്കിലും ഉപേക്ഷിയ്ക്കപ്പെട്ട കുട്ടിയ്ക്ക് ലഭിയ്ക്കുക. അതു കൊണ്ട് ഈ മാർഗ്ഗവും ന്യയീകരിയ്ക്കത്തക്കതല്ല. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് മാതൃത്വത്തിനു നിരക്കുന്ന ഒരു പ്രവൃത്തിയേ അല്ല. ഇതും ക്രൂരമാണ്.

ഇനി അഞ്ചാമത്തെ മാർഗ്ഗം എടുക്കാം. ഇതു നീതീകരിക്കാവുന്ന ഒരു മാർഗ്ഗമാണ്. ഇവിടെ അമ്മ കുഞ്ഞിനെ രഹസ്യമായോ അല്ലാതെയോ പ്രസവിച്ച ശേഷം കുഞ്ഞിനെ ഏതെങ്കിലും സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം സുരക്ഷിതമാക്കുന്നു. പിന്നീട് അമ്മ കുട്ടിയെ കാണുകയോ ബന്ധം നിലനിർത്തുകയോ ചെയ്തെന്നിരിയ്ക്കാം മറിച്ച് പിന്നീട് കുഞ്ഞിനെ തേടി അമ്മ ഒരിയ്ക്കലും പോകാതിരിയ്ക്കുകയോ അച്ഛനും അമ്മയും ആരെന്ന് അറിയാതെ കുഞ്ഞ് ജീവിയ്ക്കുകയോ ചെയ്യാം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതകാലത്തിൽ ഉടനീളം ചില മാനസിക സംഘർഷങ്ങളും വൈകാരിക പ്രശ്നങ്ങളും ഉണ്ടാക്കിയെന്നിരിയ്ക്കാം. സ്വാഭാവികമായ ആ ഒരു അനന്തര ഫലത്തെ നമുക്ക് അവഗണിയ്ക്കാവുന്നതേയുള്ളു. കാരണം രണ്ടു പേർക്കും ജീവിതം ഉണ്ടല്ലോ. ഇനിയും ഇതിൽ ചില കുട്ടികൾ ദത്തെടുക്കപ്പെട്ട് നല്ല നിലയിൽ മാതൃ-പിതൃ വാത്സല്യങ്ങൾ അറിഞ്ഞ് സന്തോഷത്തോടെ ജീവിച്ചു എന്നും വരാം. വളർത്തച്ഛനും വളർത്തമ്മയും യഥാർത്ഥ അച്ഛനും അമ്മയും ആണെന്ന ധാരണയിൽ തന്നെ അവസാന കാലം വരെ ജീവിയ്ക്കാൻ കഴിയുന്ന കുട്ടികൾക്കാകട്ടെ മറ്റു മാനസിക പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാനുമിടയില്ല.

ഇനി അറിയാറായതിനു ശേഷം എന്നെങ്കിലും തന്റെ ജനനത്തിന്റെ പ്രത്യേകത അറിഞ്ഞാൽ തന്നെ അതിനെ യാത്ഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും കഴിഞ്ഞെന്നുമിരിയ്ക്കും.അഥവാ കഴിയണം. ജനിച്ചത് എങ്ങനെ ഏതു സാഹചര്യത്തിലാണെങ്കിലും ആ ജനനം ഒരു കുറ്റമല്ലെന്ന് കരുതാനുള്ള വിവേകം ഉണ്ടാകണം. ഇല്ലെങ്കിൽ മറ്റുള്ളവർ അത് ഉണ്ടാക്കി കൊടുക്കണം. ഈ പറഞ്ഞ അഞ്ചാമത്തെ മാർഗ്ഗത്തിൽ രണ്ടിടത്തും രണ്ടു വഴിയ്ക്കുമാണെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ജീവിക്കുവാൻ അവസരം ലഭിയ്ക്കുന്നു എന്നതു കൊണ്ടും, സമൂഹത്തിന്റെ കപട സദാചാര സങ്കല്പങ്ങളാണ് ഈ അമ്മയെ ഇങ്ങനെ കുട്ടിയെ സുരക്ഷിതമായ ഒരു കൈമാറ്റത്തിനു നിർബന്ധിതമാക്കുന്നത് എന്നതുകൊണ്ടും നമുക്കു പൊറുത്തു മാപ്പാക്കാം. അമ്മയ്ക്ക് തുടർന്ന് തെറ്റുകൾ തിരുത്താനും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പുതിയൊരു ജീവിതം നയിക്കുവാനും ഉള്ള ആർജ്ജവവും ഉണ്ടാകണം.

ഇനിയും ആറാമത് ഒരു മാർഗ്ഗം പറഞ്ഞിരുന്നല്ലോ. അതാണ് ഏറ്റവും ശരിയായ മാ‍ർഗ്ഗം. പക്ഷെ അതു സ്വീകരിയ്ക്കാൻ കഴിയണമെങ്കിൽ അസാമാന്യമായ ഇച്ഛാശക്തിയും ധൈര്യവും എന്തും നേരിടാനുള്ള സന്നദ്ധതയും ഉണ്ടാകണം. ജീവിതത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കവാൻ കഴിയണം. സമൂഹത്തിന്റെ കപട സദാചാര ബോധമാണ് ഇങ്ങനെ ഒരു വെല്ലു വിളി ഏറ്റെടുക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്തിരിപ്പിയ്ക്കുന്നത്. ഒരിയ്ക്കൽ പിഴച്ചു പോയ ഒരു സ്ത്രീയ്ക്ക് പിന്നെ ആ അസാന്മാർഗ്ഗികമായ വഴി മാത്രം വച്ചുനീട്ടുന്ന സമൂഹമാണ് നമുക്കു മുന്നിൽ ഉള്ളത്. തെറ്റുപറ്റിയാൽ പിന്നെ തെറ്റിന്റെ വഴിയേ ഉള്ളു എന്ന മിഥ്യാ ധാരണ. വിവാഹത്തിനു മുൻപ് അമ്മയായവൾ എന്നറിഞ്ഞാൽ ആ സ്ത്രീയെ വിവാഹം കഴിയ്ക്കാൻ പുരുഷൻമാർ ആരും തയ്യാറാകില്ല. ഇതിനു കാരണം ഇങ്ങനെ അബദ്ധങ്ങളിൽ ചെന്നു ചാടുന്ന പെൺകുട്ടികൾ നല്ലൊരു പങ്ക് ഇനി ഒരു മാന്യമായ ജീവിതം ഇല്ലെന്നു കരുതി വീണ്ടും അപഥ സഞ്ചാരം തന്നെ തുടരുന്നു എന്നതാണ്.

നമ്മുടെ സമൂഹം വച്ചു പുലർത്തുന്ന കപട സദാചാരത്തിന്റെ മുഖം മൂടികൾ പിച്ചി ചീന്തുവാനൊന്നും ഇവിടെ വിസ്താര ഭയത്താൽ തൽക്കാലം ഉദ്ദേശിയ്ക്കുന്നില്ല. രഹസ്യമായി എല്ലാ അസാന്മാർഗ്ഗിക പ്രവൃത്തികളും നടത്തുകയും പരസ്യമായി വലിയ സദാചാരക്കാരും തറവാട്ടു മഹിമക്കാരായും ചമഞ്ഞു നടക്കുകയും ചെയ്യുന്നവരാണ് നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും. പലരും അവിഹിതത്തിനു പോയിട്ട് സ്ത്രീ ഗർഭിണിയാകാത്തതുകൊണ്ടും എയിഡ്സും മറ്റും പിടിച്ച് മാലോകർ അറിയാത്തതുകൊണ്ടും മാത്രം മാന്യന്മാരായി നടക്കുന്നു. വലിയ പണക്കാർ നടത്തുന്ന അവിഹിത സ്ത്രീ പുരുഷ സമാഗമമൊക്കെ ആധുനിക ജീവിതത്തിന്റെ ഭാഗമെന്നു പറഞ്ഞ് മഹത്വവൽക്കരിയ്ക്കപ്പെടുന്നു. അതു പാവങ്ങൾ നടത്തിയാൽ പക്ഷെ, വ്യഭിചാരം എന്നാണു പേർ വിളിയ്ക്കുന്നത്. എവിടെയുമുണ്ടല്ലോ സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പു നയം. അതുപോലെ അന്യ ജാതിക്കാരുമായിട്ടൊക്കെ രഹസ്യ ബന്ധം ആ‍കാം, വിവാഹം പാടില്ല! താഴ്ന്ന ജാതിക്കാരുമായും ലൈംഗിക ബന്ധം ആകാം, പക്ഷെ തൊട്ടു തിന്നില്ല; മേലാളർ കഴിയ്ക്കുന്ന പാത്രത്തിൽ അവർക്ക് ആഹാരവും നൽകില്ല! ഇതാണല്ലോ ഇവിടുത്തെ സദാചാര ബോധം. അതിലേയ്ക്കൊന്നും ഇപ്പോൾ കടന്നു പോകുന്നില്ല.

ഒരു കാര്യം പ്രത്യേകം ഓർക്കണം. വിവാഹിതരായാലും അല്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഉഭയ കക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ വിലക്കുന്ന നിയമമൊന്നും നിലവിലില്ലെന്നിരിയ്ക്കേയാണ് നമ്മുടെ സമൂഹം ഈ കപട സദാചാര ബോധം വച്ചു പുലർത്തുന്നത്. എന്നാൽ ചോദിയ്ക്കും ഹോട്ടലുകളിൽ റെയിഡൊക്കെ നടത്തി എന്തിനാണ് കമിതാക്കളെ പോലീസു പിടിയ്ക്കുന്നതെന്ന് ! അതു പിന്നെ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധം നിയമം വിലക്കുന്നില്ലെങ്കിലും വ്യഭിചാരം കുറ്റകരമാണ്. അതായത് പ്രതിഫലം കൊടുത്തും വാങ്ങിയും ഉള്ള ലൈംഗിക ബന്ധം കുറ്റമാണ്. ഇതിനു പച്ച മലയാളത്തിൽ വേശ്യാവൃത്തി എന്നു പറയും. നോക്കൂ വേശ്യയെ സമീപിയ്ക്കുന്ന പങ്കാളിയും കസ്റ്റമറുമായ പുരുഷനു വേശ്യനെന്നു പേരൊന്നുമില്ല, ഒരു നിഘണ്ടുവിലും. അവിടെയും സ്ത്രീയുടെ നേർക്ക് മാത്രമാണ് കുറ്റാരോപണം. ഇനി വേശ്യാവൃത്തിയല്ലാത്ത ലൈംഗിക ബന്ധമാണ് പിടിയ്ക്കപ്പെടുന്നതെങ്കിലും അത് വേശ്യാവൃത്തിയാണെന്നു വരുത്തിക്കൊണ്ടാണ് നമ്മുടെ പോലീസുകാർ അവരെ അറസ്റ്റു ചെയ്ത് കേസെടുക്കുന്നതത്രേ! ( ഇത് ഒരു പോലീസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു തന്ന രഹസ്യമാണ്. ആരോടും പറയരുത്.) അതു കൊണ്ട് ഒത്തു കിട്ടുന്നവരെയും കൊണ്ട് എങ്ങും ചെന്നു വലിഞ്ഞു കയറരുത്. അടങ്ങി ഒതുങ്ങി ജീവിയ്ക്കുക.

ഇതൊക്കെ പറഞ്ഞെങ്കിലും വിവാഹേതര ലൈംഗിക ബന്ധത്തിനു നിയന്ത്രണങ്ങൾ വേണം. ഒരിയ്ക്കലും ആഗ്രഹിയ്ക്കാത്ത ഒരു ജനനം അതിന്റെ ഫലമായി ഉണ്ടാകാതിരിയ്ക്കാൻ എല്ലാവരും ശ്രദ്ധിയ്ക്കണം. കാരണം അനാഥരുടെ എണ്ണം വെറുതെ വർദ്ധിപ്പിയ്ക്കരുത്. ഒന്നാമത് നമ്മുടെ സമൂഹത്തിൽ അവിഹിത ഗർഭ ധാരണത്തിലൂടെ ജനിയ്ക്കുന്ന കുട്ടികൾക്ക് അപഹർഷതാ ബോധം ഇല്ലാതെ ജീവിയ്ക്കുവാനുള്ള സാഹചര്യങ്ങൾ കുറവാണ്. കപട സദാചാര സങ്കല്പം തന്നെ വില്ലൻ. ജന്മം നൽകി ആ കുഞ്ഞുങ്ങൾ വളർന്നു വലുതാകുമ്പോൾ അവരുടെ തന്നെ ശാപം ഏറ്റു വാങ്ങുന്നതെന്തിന്? അതുകൊണ്ട് അംഗീകൃത ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ അല്ലാതെയുള്ള ലൈംഗിക ബന്ധങ്ങൾ ഒഴിവാക്കുന്നതു തന്നെയാണു നല്ലത്.

പിന്നെ ആർക്കെങ്കിലും വല്ല അബദ്ധവും പറ്റി പോയാൽ പതറാതെ യാഥാർത്ഥ്യ ബോധത്തോടെ അതിനെ നേരിടണമെന്നും അതിന്റെ പേരിൽ ജീവിതം ഹോമിയ്ക്കരുതെന്നും പറയുകയാണ്. തെറ്റ് ആർക്കും എപ്പോഴും സംഭവിയ്ക്കാം. . എങ്കിലും നാം കരുതലോടെ നീങ്ങിയാൽ പൊല്ലാപ്പുകൾ ഇല്ലല്ലോ. അതുകൊണ്ട് വിവാഹേതര ലൈംഗിക ബന്ധം ഒഴിവാക്കാൻ പറ്റാത്തവർ സൂക്ഷിച്ച്............. ഒരു സാമൂഹ്യ അംഗീകാരമില്ലാത്ത ജനനം ഒഴിവാക്കാനുള്ള മുൻ കരുതലുകളോടെ വേണം അതു ചെയ്യാൻ. അല്ലാതെന്തു പറയാൻ! എങ്കിലും അടിവരയിട്ടു പറയട്ടെ; ജീവിതത്തിൽ എപ്പോഴും സമൂഹം അംഗീകരിച്ചിട്ടുള്ള സദാചാര സങ്കല്പങ്ങൾ പാലിച്ച് സ്വയം നിയന്ത്രിതരായി മുന്നോട്ടു നീങ്ങിയാൽ ടെൻഷനുകൾ ഇല്ലാതെ ജീവിയ്ക്കാം. ഓർക്കുക തെറ്റുകൾ ശരിയായ മാനസികാരോഗ്യത്തിനു ഹാനികരമാണ്.

ഈ കുറിപ്പ് എഴുതാനുള്ള കാരണം ഒരു പത്ര വാർത്തയാണ്. ഒരു പെൺകുട്ടി; എവിടുത്തെ, ഏതു പെൺകുട്ടി എന്നതൊന്നും പ്രശ്നമല്ല. അതും ഒരു പൊതു പ്രവർത്തക. ഒരു മാസം ഈ കുട്ടിയെ കാണാതായത്രേ. എന്നാൽ ഒരു മാസം കഴിഞ്ഞ് ആ പെൺകുട്ടി ഒരു ചോര കുഞ്ഞുമായി ഒരു അനാഥാലയത്തിൽ പ്രത്യക്ഷപ്പെട്ടു. ആ പത്രവാർത്ത ധ്വനിപ്പിയ്ക്കുന്നത് ആ പെൺകുട്ടി നയിച്ചിരുന്ന അസാന്മാർഗിക ജീവിതത്തെയാണ്. അതെന്തോ ആകട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ എന്തുമാകട്ടെ. നമ്മുടെ ചില മാധ്യമങ്ങളുടെ മാതിരി അതൊന്നും ചികഞ്ഞു പോകാൻ ഞാൻ ആളല്ല. അസാന്മാർഗിക പ്രവൃത്തികൾ ആശാസ്യമല്ലതന്നെ. അതു പ്രോത്സാഹന ജനകവുമല്ല.

എന്നാൽ ആ വാർത്ത വായിച്ചപ്പോൾ ഞാൻ വേറൊരു കാര്യമാണ് ചിന്തിച്ചത്. അതായത്, നമുക്കറിയാമല്ലോ തൊട്ടതിനും പിടിച്ചതിനും എല്ലാം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. മിക്കതിന്റെയും കാരണം മാനഹാനിയും മറ്റുമാണു താനും. വളരെ നിസ്സാരമായ കാര്യങ്ങളെ ചൊല്ലി പോലും ആത്മഹത്യകൾ ഉണ്ടാകുന്നു. ഇനി ഒത്തിരി വലിയ പ്രശ്നങ്ങൾ തന്നെ ആയാലും എന്തിന് ആത്മഹത്യ ചെയ്യുന്നു? ആ ഒരു ടെന്റൻസിയുള്ളവർ ഇതു മനസ്സിലാക്കണം. ആ വാർത്തയ്ക്കാധാരമായ സംഭവത്തിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞിരിയ്ക്കുകയാണ്.

വിവാഹം കഴിയ്ക്കാതെ ഗർഭം ധരിച്ചുപോയ ആ വാർത്തയിലെ പെൺകുട്ടി, വയറ്റിലുള്ള കുഞ്ഞിനെ നശിപ്പിച്ചില്ല. കുഞ്ഞിനെ പ്രസവിച്ചു. ആ പെൺകുട്ടി അപമാനം ഭയന്ന് ആത്മഹത്യ ചെയ്തില്ല. സംഭവിച്ചതു സംഭവിച്ചു. പിന്നെ വേവലാതിപ്പെട്ടിട്ട് എന്തു കാര്യം? തികച്ചും യാഥാർത്ഥ്യ ബോധത്തോടെ ആ പെൺകുട്ടി അതിനെ നേരിട്ടിരിയ്ക്കുന്നു എന്നു വേണം കരുതാൻ. അങ്ങനെ വേണം പെൺകുട്ടികൾ. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല പരിഹരിയ്ക്കേണ്ടത്. സംഭവത്തിലെ ഈ ഒരു പോസിറ്റീവ് (ക്രിയാത്മക) അംശം കാണാതെ അവരുടെ അസാന്മാർഗ്ഗിക ജീവിതത്തിലേയ്ക്കു മാത്രം ഫോക്കസ് ചെയ്യുന്നത് സംഭവത്തോടുള്ള നെഗറ്റീവ് അപ്രോച്ചിലുള്ള (നിഷേധാത്മകമായ ) ഒരു പ്രതികരണമായിരിയ്ക്കും. ആ പെൺകുട്ടിയ്ക്ക് ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയൊക്കെ തിരുത്തി ഇനിയും നല്ലൊരു ജീവിതം നയിക്കാൻ സാധിയ്ക്കും. ആ അമ്മയ്ക്കും കുഞ്ഞിനും നല്ലൊരു ജീവിത വഴി തെളിഞ്ഞു കിട്ടട്ടെ എന്നും ആശംസിച്ചു കൊണ്ട് ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.

പിൻ കുറിപ്പ് : ഈ കുറിപ്പിനാധാരമായ സംഭവം ഒരു പ്രമുഖ പത്രത്തിൽ വന്നതായതുകൊണ്ടും ഈ പോസ്റ്റെഴുതാൻ ഒരു നിമിത്തമായതുകൊണ്ടുമാണ് ഇവിടെ പരാമർശിച്ചത്.